താനെ: മഹാരാഷ്‌ട്രയിലെ താനെയ്‌ക്കടുത്ത് ഡോംബിവാലിയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചു. അപകടത്തിൽ നാല്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. എംഐഡിസി രണ്ടാം ഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന അമുദൻ എന്ന കെമിക്കൽ ഫാക്ടറിക്കുള്ളിലെ ബോയിലർ പ്ലാന്റാണ് പൊട്ടിത്തെറിച്ചത്. ഫാക്ടറിയിൽ മൂന്ന് സ്‌ഫോടനങ്ങൾ കേട്ടതായും നിരവധി പേർ കുടുങ്ങികിടക്കുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
സംഭവം ദയനീയമാണെന്നും അപകടത്തിൽപെട്ടവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയതായും എൻഡിആർഎഫ്, ടിഡിആർഎഫ്, അഗ്നിശമന സേന എന്നിവ ഉടൻ തന്നെ സംഭവ സ്‌ഥലത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചയ്‌ക്ക് ഏകദേശം 1 .30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. കാർ ഷോറൂം അടക്കം മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നു. 15 അഗ്‌നിശമസേനാ യൂണിറ്റുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്. തീയണയ്‌ക്കാൻ നാലുമണിക്കൂറിലേറെ ദൈർഘ്യമെടുക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.