‘ജാൻ-എ-മൻ’ കണ്ടവസാനിച്ചപ്പോൾ ആദ്യം മനസ്സിലുണ്ടായത് ഒരു ചോദ്യമാണ്. ഈ സിനിമയുടെ ആശയവുമായി അതിന്റെ സംവിധായകൻ അതിന്റെ നിർമ്മാതാക്കളെ എങ്ങിനെയായിരിക്കും കൺവിൻസ് ചെയ്തിരിക്കുന്നത്? ഒരു കഥയായി കേൾക്കുമ്പോൾ ഒരു പക്ഷെ ഒരിക്കലും കൃത്യമായി ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പ്രമേയത്തിൽ വിശ്വസിച്ച് അതിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള റിസ്ക്ക് എടുത്തവർക്ക് ആദ്യമേ ഒരു സല്യൂട്ട്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, കഴമ്പുള്ള ചില ജീവിത മുഹൂർത്തങ്ങൾ, പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിൽ കൂട്ടിച്ചേർത്ത് വെച്ച് പറഞ്ഞുപോവുന്ന ഒരു കൊച്ചു ചിത്രമാണ് ‘ജാൻ-എ-മൻ’
ഓരോ പത്തു വർഷത്തെ കാലയളവിലും മലയാളത്തിൽ നാഴികകല്ലുകൾ ആവുന്ന സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതുവരെ കണ്ടുകൊണ്ടിരുന്ന കാഴ്ചാശീലങ്ങളെ ഒക്കെ പൊളിച്ചെഴുതുന്ന വിധത്തിലുള്ള പ്രമേയവും പാത്ര സൃഷ്ടികളുമായി പുതിയതും പരിചിതമല്ലാത്തതുമായ പ്രതിഭകൾക്ക് അവസരം കൊടുത്തുമുള്ള സിനിമകൾ. ഈ സിനിമകൾ ഇൻഡസ്ട്രിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കാര്യമായ പങ്ക് വഹിക്കാറുണ്ട്. അതിപ്പോൾ തകര ആയാലും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയാലും, പ്രേമം ആയാലും, റാംജിറാവ് സ്പീക്കിങ് ആയാലും… അതുവരെ പരിചിതമല്ലാത്ത ഒരുപിടി മുഖങ്ങളെയും പ്രമേയ പരിസരങ്ങളെയും ഒക്കെ പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് വന്നു ചേരാറുണ്ട്. അത്തരത്തിലുള്ള ഒരു ഡിഫൈനിംഗ് ആയ സിനിമയാണ് ജാൻ-എ-മൻ.
പറഞ്ഞു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു നേർത്ത ത്രെഡ്. അങ്ങോട്ടോ ഇങ്ങോട്ടോ ഒരംഗുലം പാളിയാൽ കൈവിട്ടു പോവുന്ന അതെടുത്ത് ഒരു മുഴുനീള സിനിമയായി വികസിപ്പിക്കുകയും അതിലെ ഓരോ നിമിഷവും പ്രേക്ഷകരെകൊണ്ട് ആസ്വദിപ്പിക്കുകയും ചെയുന്നത് അനിതര സാധാരണമായ പ്രതിഭയുടെ വരവിനെ വിളിച്ചോതുകയാണ്. ചിദംബരം ഒരു രചയതിവായും സംവിധായകനായും ഫുൾ മാർക്ക് സ്കോർ ചെയ്തിരിക്കുന്നത് അവിടെയാണ്. ആ രീതിയിൽ നോക്കുകയാണെങ്കിൽ പ്രേക്ഷരുടെ മനസ്സറിഞ്ഞ ഒരു എഴുത്തുകാരനാണ് സംവിധായകനെക്കാൾ ഒരു ചുവട് മുന്നിൽ നിൽക്കുന്നത്. ഇയ്യടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും കൗശലത്തോടെ എഴുതിയ ഒരു സ്ക്രിപ്റ്റാണ് ജാൻ-എ-മന്റേത്. തികച്ചും വിരുദ്ധമായ രണ്ടു സിറ്റുവേഷനുകളെ എങ്ങിനെ കൃത്യമായി ബാലൻസ് ചെയ്തുകൊണ്ട് സമന്വയിപ്പിച്ച് കൊണ്ടുപോവാൻ സാധിക്കുന്നു എന്നുള്ളതിലാണ് ഒരു തിരക്കഥാകൃത്തിന്റെ അസാമാന്യ കയ്യൊതുക്കം കാണാൻ കഴിയുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു കൊണ്ട് തിയ്യറ്ററിൽ നിന്നിറങ്ങാമെങ്കിലും ജാൻ-എ-മൻ ഒരു തമാശ ചിത്രമാണോ? അല്ല. തീയറ്ററിലെ ചിരിയലകളിൽ നിന്നപ്പുറം ചിന്തിക്കുമ്പോൾ ഓരോ കഥാപാത്രങ്ങളെയും അവരുടെ അവസ്ഥകളെയും ചൂഴ്ന്നെടുത്ത് ചിന്തിക്കുമ്പോൾ തിക്തമായ പല ജീവിതാനുഭവങ്ങളുടെയും വേദനകളുടെയും ഉള്ളിൽ തട്ടുന്ന പശ്ചാത്തലങ്ങൾ കാണാം. എന്നാൽ ഒരു പരിധിക്കുമപ്പുറം അതൊന്നുമെടുത്ത് വലിച്ചു നീട്ടാതെ ഒതുക്കത്തിൽ തന്നെ പറഞ്ഞുപോവുകയാണ് ചിദംബരം. ജോയ്മോന്റെ ഏകാന്തതയ്ക്കും മോനച്ചന്റെ ഒറ്റപ്പെടലിലും തികച്ചും വ്യത്യസ്തമായ മാനങ്ങളും പശ്ചാത്തലങ്ങളും ഉണ്ട്. എന്നാൽ അതുപോലെ തന്നെ തങ്ങളുടേതായ വേദനകളിൽ കൂടി കടന്നു പോവുന്നവർ അല്ലേ നമ്മൾ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളും? സ്വന്തം അച്ഛൻ മരിച്ച വിവരം അറിയിച്ചപ്പോൾ പോലും പൂര്ണഗര്ഭിണിയായി തികച്ചും നിസ്സഹായയായ തന്നെ സഹായിക്കാൻ എത്താതിരിക്കാനുള്ള ഒഴിവുകഴിവുകൾ പറയുന്ന ഭർത്താവ് എന്ന ജീവിത യാഥാർഥ്യത്തിന്റെ മുന്നിൽ പകച്ചു നിൽക്കുന്ന കഥാപാത്രം മുതൽ നഷ്ടപ്രണയം ഉള്ളിലൊതുക്കി ഒരു വാക്ക് പോലും മിണ്ടാനാവാതെ നോക്കി നിന്ന് കാലം കഴിയുന്നവർ വരെ ഓരോ കഥാപത്രങ്ങൾക്കും അവരുടേതായ സൂക്ഷ്മവും വ്യതിരിക്തവുമായ വൈകാരിക തലങ്ങൾ സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. എന്നാൽ വളരെ ഡിപ്രസ്സിങ് ആവേണ്ട രംഗങ്ങൾ പോലും സിനിമ കാണുന്ന പ്രേക്ഷകരെ ഒരു നിമിഷം പോലും ഡ്രിഫ്റ്റ് ചെയ്യാൻ അനുവദിക്കാത്ത രീതിയിലാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും.
ഒരു കാര്യം പ്രത്യേകം ശ്രദ്ധയിൽ പെട്ടത്, ഉടനീളം ചരിക്കുവാനുള്ള വകുപ്പുണ്ടെങ്കിലും, തമാശ ഉണ്ടാക്കാൻ വേണ്ടി ഒരു രംഗവും പ്രത്യേകിച്ച് എഴുതി ചേർത്തതള്ള. എന്നാലോട്ട് സ്ലാപ്സ്റ്റിക്ക് തലത്തിലേക്ക് പോയിട്ടുമില്ല.. ദ്വയാർത്ഥമോ സ്ത്രീവിരുദ്ധമോ ആയ ഒരൊറ്റ പ്രയോഗങ്ങളുമില്ല. അതെ സമയം തികച്ചും ലളിതവും സ്വാഭാവികവുമായ നർമ്മമാണ് താനും. എന്തിനാണ് ഇത്തരത്തിലുള്ള ഒരു പേര് ഈ സിനിമയ്ക്ക് കൊടുത്തത് എന്നത് പോലും കൺവിൻസിംഗ് ആയ രീതിയിൽ അവസാനം പറഞ്ഞു തരുന്നുണ്ട് ചിദംബരം.
സാങ്കേതികമായി ഒരു ശരാശരി നിലവാരം മാത്രമാണ് ഉള്ളതെങ്കിലും നരേഷൻ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലായിരുന്നത് കൊണ്ട് വലിയൊരളവ് വരെ അതാരുടെയും ശ്രദ്ധയിൽ പെടുന്നില്ല. മറ്റു ന്യൂനതകളും കുറവുകളുമൊക്കെ കണ്ടുപിടിക്കാൻ ഭൂതക്കണ്ണാടിയും വെച്ചിരിക്കുന്നവർക്ക് അതിന് സാധിക്കുമായിരിക്കും.. പക്ഷെ ഈ ഒരു പരിമിതമായ ചുറ്റുപാടുകൾക്കുള്ളിൽ നിന്നുകൊണ്ട് നിർമ്മിക്കപ്പെട്ട ഒരു കൊച്ചു ചിത്രത്തിന്റെ പോസിറ്റിവിറ്റി അതിനെയൊക്കെ മറികടക്കാൻ കഴിയുന്നതാണ്. കഥാപാത്രങ്ങൾക്ക് ചേരുന്ന വിധത്തിൽ ഓരോ അഭിനേതാക്കളുടെയും ഭാവപ്രകടനങ്ങൾ എന്നത് കൊണ്ട് കൂടി ഒരു പക്ഷെ സ്ട്രെച്ഡ് ആണെന്ന് തോന്നാവുന്ന രംഗങ്ങൾ വരെ ആസ്വാദ്യകരമായിരിക്കുന്നു. ലാലിനെപ്പോലെയുള്ള ഒരു സീനിയർ അഭിനേതാവ് സിനിമയുടെ മൊത്തം ഒഴുക്കിനോട് ചേരുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ഒടുവിലായി ശതകോടികളുടെ കിലുക്കവും, മാധ്യമങ്ങളും ആരാധകവൃന്ദവും, ഇൻഡസ്ട്രി മൊത്തത്തിലും എന്തിന് സർക്കാരിന്റെ വരെ പിന്തുണയോട് കൂടി സ്ക്രീനിലെത്തുന്ന കൊട്ടിഘോഷിക്കപ്പെട്ട സിനിമകളുടെ തിളക്കത്തിന് മുന്നിൽ ഈ ഒരു കൊച്ചു ചിത്രം മുക്കിക്കളയരുതെ. ഒരപേക്ഷ കൂടിയുണ്ട്.. നമ്മൾ പ്രേക്ഷകർ ഇതുപോലുള്ള സിനിമകളെ പരാജയപ്പെടാൻ അനുവദിക്കരുത്. നൂറുകോടി ക്ലബ്ബും ഫാൻഷോയും ആഘോഷങ്ങളും ഒന്നും ആവശ്യമില്ല, പക്ഷെ കഴിവതും തീയറ്ററിൽ തന്നെ കാണാൻ ശ്രമിച്ച്, നിർമ്മാതാക്കൾക്ക് മുടക്കിയ മുതൽ തിരിച്ചു ലഭിക്കാനുള്ള അവസരം ഉണ്ടാക്കിയാൽ ഇനിയും ആബാലവൃദ്ധം ജനങ്ങളെയും രസിപ്പിക്കുന്ന, തമ്മിൽ തല്ലിക്കാത്ത ഇത്തരത്തിലുള്ള കൊച്ചു സിനിമകൾക്ക് ഇൻവെസ്റ്റ് ചെയ്യാനും ആളുകൾ മുന്നോട്ട് വരും..
Comments