തിരുവനന്തപുരം: പൂവാറിലെ സ്വകാര്യ റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരിപാർട്ടിയെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഇവിടെ നടന്ന പാർട്ടിയിൽ നിന്നും ഏകദേശം ഏഴ് ലക്ഷം രൂപയാണ് സംഘാടകർക്ക് ലഭിച്ചത്. നിശാപാർട്ടിയ്‌ക്ക് പിന്നിൽ വലിയ ലഹരി മാഫിയയാണ് ഉള്ളതെന്നും അന്വേഷണസംഘം പറഞ്ഞു.
അന്തർസംസ്ഥാന ലഹരിപാർട്ടി നടത്തുന്ന നിർവാണ ഗ്രൂപ്പാണ് ലഹരിപാർട്ടിയുടെ സംഘാടകർ. അറസ്റ്റിലായ അക്ഷയ് മോഹനും അതുലുമാണ് നിർവാണയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സംഘത്തിന് സ്ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തിരുവനന്തപുരത്തെ മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
പുതുവത്സരാഘോഷം മുന്നിൽ കണ്ട് നഗരത്തിൽ ലഹരി ഒഴുക്കുന്നതിന് മുന്നോടിയായിട്ടാണ് പൂവാറിലെ റിസോർട്ടിൽ ലഹരിപാർട്ടി നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ലഹരിപാർട്ടി. പെട്ടന്ന് തിരിച്ചറിയാതിരിക്കാൻ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരിലായിരുന്നു ടിക്കറ്റ് വിൽപ്പന. 3000, 2000, 1000 രൂപയ്‌ക്കായിരുന്നു ടിക്കറ്റ് നൽകിയത്.
റിസോർട്ടിൽ നിന്നുള്ള ഹാർഡ് ഡിസ്‌ക് അനേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇപ്പോൾ പിടിയിലായവരെ കൂടാതെ കൂടുതൽ പേർ പിന്നിലുണ്ടെന്നാണ് നിഗമനം. ലോക്ഡൗൺ സമയത്ത് ഇരുന്നൂറിൽ അധികം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാർട്ടി ഇവിടെ നടന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ദ്വീപിന് നടുവിലായതിനാൽ തന്നെ ഇവിടേയ്‌ക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കില്ല. ഈ സാദ്ധ്യത പ്രയോജനപ്പെടുത്തിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം.
ബംഗളൂരുവിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ റിസോർട്ടിൽ റെയ്ഡ് നടത്തിയത്. പിടിയിലായ 20 പേരിൽ 17 പേരെ വിട്ടയച്ചിരുന്നു. പരിശോധയിൽ സ്ത്രീകളും കൊലക്കേസ് പ്രതിയും അടക്കമാണ് പിടിയിലായത്. ഹാഷിഷ് ഓയിൽ, എംഡിഎംഎ ഗുളികകൾ, എൽഎസ്ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കളും ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു.
Comments