ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കൊറോണ വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിൽ എത്തിയേക്കുമെന്ന് ഐഐടി ഗവേഷകരുടെ മുന്നറിയിപ്പ്. രാജ്യത്ത് പ്രതിദിനം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. രാജ്യത്ത് പകുതിയിലധികം പേരും വാക്‌സിൻ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കരുതുന്നത്.
ഒമിക്രോൺ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വൈകാതെ തന്നെ നൽകിയേക്കും. പ്രതിരോധ കുത്തിവയ്പ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. നിലവിലുള്ള വാക്‌സിനുകൾ ഒമിക്രോണിനെതിരെ ഫലപ്രദമാകുമോ എന്നറിയാൻ ഒന്നോ രണ്ടോ ആഴ്ച കൂടി കാത്തിരിക്കാനും തിങ്കളാഴ്ച ചേർന്ന യോഗത്തിൽ ധാരണയായി. 40 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് കേന്ദ്ര സർക്കാർ സജ്ജമാക്കിയ ലാബുകളുടെ കൺസോർഷ്യവും നിർദ്ദേശിച്ചിരുന്നു.
അതേസമയം മഹാരാഷ്‌ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ ഉൾപ്പെടെയുള്ളസംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണീകരണ പരിശോധനാ ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. കേരളത്തിൽ നിന്നുള്ള നാല് പേരുടെ ജനിതകശ്രേണീകരണ ഫലവും ഇന്ന് ലഭിച്ചേക്കും. ജർമ്മനിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തമിഴ്‌നാട് സ്വദേശിനി, ബ്രിട്ടനിൽ നിന്ന് കോഴിക്കോട്ടെത്തിയ ആരോഗ്യ പ്രവർത്തകൻ, ഇദ്ദേഹത്തിന്റെ അമ്മ എന്നിവരുടെ ഫലം ഇന്ന് ലഭിച്ചേക്കും. ഞായറാഴ്ച റഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയ ഒരാൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിളും പരിശോധനക്ക് അയച്ചിട്ടുണ്ട്.















