കോട്ടാങ്ങൽ : സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഞാൻ ബാബരി എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തിയതായി സൂചന . ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്നു നസീര്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണെങ്കിലും ഇവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തി.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. ബിജെപി റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ പിള്ളയുടെ പരാതിയിലാണ് കേസ് . പ്രതികളായവർ മുൻപും മതവൈരം ഉണ്ടാക്കുന്ന വിഷയങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കാൻ ശ്രമിച്ചതായി വിവരങ്ങളുണ്ട്.
ബാഡ്ജുമായി വിദ്യാർത്ഥികൾ സ്കൂളില്‍ എത്തിയപ്പോഴാണ് തങ്ങൾ ഇക്കാര്യമറിയുന്നതെന്നാണ് ഹെഡ്മാസ്റ്റര് ജോസ് മാത്യുവിന്റെ പ്രതികരണം . ബാഡ്ജ് നീക്കം ചെയ്യാന്‍ ഉടൻ തന്നെ കുട്ടികളോട് പറഞ്ഞിരുന്നു. ഉച്ചകഴിഞ്ഞു ചേര്‍ന്ന പിടിഎ കമ്മിറ്റിയോഗം പെരുമ്പെട്ടി പോലീസില്‍ പരാതിയും നല്കി. സ്കൂള്‍ മാനേജരെയും തിരുവല്ല ഡിഇഒയെയും വിവരം അറിയിച്ചതായും ഹെഡ്മാസ്റ്റര് അറിയിച്ചു.
ഇന്നലെ രാവിലെയാണ് കോട്ടാങ്ങൽ സെന്റ് ജോർജ്ജ് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളുടെ നെഞ്ചിൽ ഞാൻ ബാബരി എന്നെഴുതിയ ബാഡ്ജ് ഭീഷണിപ്പെടുത്തി ധരിപ്പിച്ചത്. സംഭവത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.ബാഡ്ജ് ധരിപ്പിക്കുന്ന ഒരാളുടെ മുഖവും ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനടക്കം പരാതി നൽകിയിട്ടുണ്ട്.
Comments