സിഡ്‌നി: ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിൽ പ്രതിഷേധിച്ച് ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സിൽ ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് ഓസ്‌ട്രേലിയയും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് സ്‌കോട് മോറിസണും തീരുമാനം അറിയിച്ചത്.
ഈ തീരുമാനത്തിൽ അത്ഭുതപ്പെടേണ്ട ഒന്നുമില്ല. ചൈന എല്ലാ രംഗത്തും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും നടത്തുകയാണ്. അത് അവരുടെ പൗരന്മാർക്കെതിരെ മാത്രമല്ല ഹോങ്കോംഗിലും തായ്‌വാന് എതിരേയും നടത്തുകയാണ്. അത്തരം ഒരു രാജ്യത്തെ എങ്ങനെയാണ് സമാധാനത്തിന്റെ സന്ദേശം പകരുന്ന ഒളിമ്പിക്‌സിന്റെ വേദിയായി അംഗീകരിക്കാനാവുക. ഓസ്‌ട്രേലിയയുടെ ദേശീയ താൽപ്പര്യത്തെ മുൻനിർത്തിയാണ് ബഹിഷ്‌ക്കരണമെന്നും സ്‌കോട്ട് മോറിസൺ പറഞ്ഞു.
ബീജിംഗ് ഒളിമ്പിക്‌സിനെതിരെ ഒന്നര വർഷമായി നിരവധി രാജ്യങ്ങളുടെ പ്രതിഷേധം ഉയരുകയാണ്. കാനഡയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. അമേരിക്കൻ ജനസഭയായ ദി ഹൗസും പൊതുപ്രമേയം അവതരിപ്പിച്ചിരുന്നു. ഉയിഗുറുകൾക്കെതിരെ ചൈന നടത്തുന്ന ക്രൂരതയ്‌ക്കെതിരെ വാണിജ്യ ഉപരോധമാണ് നിരവധി രാജ്യങ്ങൾ നടത്തിയത്. അതിന് പിന്നാലെ ഹോങ്കോംഗ് വിഷയത്തിലും പിന്നീട് കൊറോണ ആരോപണത്തിലും ഏറ്റവുമൊടുവിൽ തായ്‌വാനെതിരായ അധിനിവേശ ശ്രമത്തിലും ലോകരാജ്യങ്ങൾ ബീജിംഗി നെതിരെ തിരിഞ്ഞിരിക്കുകയാണ്.















