പനാജി: ഗോവയിലും തൃണമൂൽ കോൺഗ്രസ് ഹിന്ദുവാദമുയർത്തി വോട്ട് പിടിക്കാൻ നീക്കം. പാർട്ടിയുടെ സംസ്ഥാന നേതാക്കളെ രംഗത്തിറക്കി ഹിന്ദു വാദം കൊഴുപ്പിക്കാനാണ് മമതയുടെ നിർദ്ദേശം. മമത ബ്രാഹ്മണ കുടുംബത്തിൽ നിന്നുളള വ്യക്തിയാണെന്ന് പാർട്ടി വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി വക്താവും മുൻ എംഎൽഎയുമായ കിരൺ കന്ദോൽക്കർ ഉൾപ്പെടെയാണ് വാർത്താസമ്മേളനം നടത്തിയത്.
മമതയുടെ നിലപാടുകൾ ഹിന്ദുവിരുദ്ധമാണന്ന് ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. ബംഗാളിൽ ഉൾപ്പെടെ സ്വീകരിച്ച പല നിലപാടുകളും മുൻനിർത്തിയാണ് ബിജെപിയുടെ ആരോപണം. ഇത് മറികടക്കാനാണ് മമതയുടെ ബ്രാഹ്മണപശ്ചാത്തലം തൃണമൂൽ ഉയർത്തിക്കൊണ്ടുവരുന്നത്. നേരത്തെ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് സമയത്തും മമത ഹിന്ദുവാദം ഉയർത്തി വോട്ട് പിടിച്ചിരുന്നു.
ബംഗാളിൽ മമത അൻപത് ശതമാനം വോട്ടുകൾ നേടിയത് ഹിന്ദുസമുദായത്തിന്റെ പിന്തുണ കൊണ്ടാണെന്നും പനാജിയിൽ വാർത്താസമ്മേളനത്തിൽ പാർട്ടി വക്താക്കൾ തട്ടിവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വ്യാജ പ്രചാരണം നടത്തുകയാണെന്നും നേതാക്കൾ ആരോപിച്ചു. രോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് അനുകൂലമായ പാർട്ടിയാണ് തൃണമൂലെന്ന ആരോപണവും നേതാക്കൾ നിഷേധിച്ചു.
അധികാരത്തിലിരുന്നപ്പോൾ ക്ഷേത്രങ്ങൾക്ക് എതിരായ നിരവധി നിലപാടുകളിലൂടെ വിവാദത്തിലായ മമത തെരഞ്ഞെടുപ്പ് സമയത്ത് ക്ഷേത്ര ദർശനം പതിവാക്കിയിരുന്നു. വോട്ടെടുപ്പ് സമയത്ത് മമതയുടെ ഭക്തിയെ ബിജെപി നേതാക്കൾ രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
Comments