ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യയുടെ കായിക താരങ്ങൾ. സാനിയ മിർസ, നീരജ് ചോപ്ര, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ താരങ്ങളാണ് ബിപിൻ റാവത്തിനും ഭാര്യ മധുലികയ്‌ക്കും ആദരാജ്ഞലി അർപ്പിച്ചത്. ബിപിൻ റാവത്തിന്റെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടെയും വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന് കായിക താരങ്ങൾ ട്വിറ്ററിൽ കുറിച്ചു.
‘സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് മറ്റ് സൈനിക ഉദ്യോഗസ്ഥർ എന്നിവരുടെ വിയോഗം വേദനാജനകമാണ്. വീരമൃത്യൂ വരിച്ചവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു’ എന്നാണ് നീരജ് ചോപ്ര ട്വീറ്റ് ചെയ്തത്. കൂടാതെ, സാനിയ മിർസയും രാജ്യത്തിന്റെ ദുഖത്തിൽ പങ്ക് ചേർന്നു. ബിപിൻ റാവത്തിന്റെ കുടുംബത്തിന് അനുശോചനം അർപ്പിക്കുന്നതിനോടൊപ്പം, അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രാർത്ഥിക്കുന്നു എന്ന് ക്രിക്കറ്റ് ഇതിഹാസം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ ബിപിൻ റാവത്തിന് ആദരാജ്ഞലി നേർന്ന് എത്തിയിരുന്നു. ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേരാണ് അപകടത്തിൽ മരിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം.
Comments