ന്യൂഡൽഹി:ലോകം മുഴുവൻ ഒമിക്രോൺ ഭീതിയിൽ നിൽക്കുമ്പോൾ വാക്സിനേഷൻ വേഗത്തിലാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് ഇന്ത്യ.വാക്സിൻ വീടുകളിലെത്തിച്ച് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടേയും വാഗ്ദാനം പാലിക്കാൻ അഹോരാത്രം പ്രയത്നിക്കുകയാണ് ആരോഗ്യപ്രവർത്തകർ.
വാക്സിനെടുക്കാൻ പലകാരണങ്ങൾ കൊണ്ട് മടിക്കുന്നവരെ സ്നേഹത്തോടെയും അല്പം ഗൗരവത്തോടെയുമെല്ലാം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുത്ത് വാക്സിൻ എടുക്കാൻ പ്രേരിപ്പിക്കുകയാണ് ആരോഗ്യപ്രവർത്തകർ.കിലോമീറ്ററുകൾ താണ്ടി പലരുടേയും ജോലിസ്ഥലത്തെത്തിയും ആരോഗ്യപ്രവർത്തകർ സമ്പൂർണ വാക്സിനേഷൻ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ ഒപ്പം ചേരുന്നു.
അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാവുന്നത്. മദ്ധ്യപ്രദേശിൽ നിന്നുള്ള ആരോഗ്യപ്രവർത്തകയും വാക്സിൻ സ്വീകരിക്കുന്നയാളുമാണ് ചിത്രത്തിലുള്ളത്. വൈക്കോൽ കൂനയ്ക്ക് മുകളിൽ ഇരിക്കുന്ന വയോധികന് മരക്കോണിയിൽ കയറി മുകളിലെത്തിയാണ് ആരോഗ്യപ്രവർത്തക വാക്സിൻ നൽകുന്നത്.സമ്പൂർണ വാക്സിനേഷൻ എന്ന സ്വപ്നത്തിലേക്ക് എത്താൻ പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിറഞ്ഞ കെെയ്യടികളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. മദ്ധ്യപ്രദേശ് വാക്സിനേഷൻ മഹാഅഭിയാൻ എന്ന പദ്ധതിയിൽ നിന്നുള്ള ഒരു ചിത്രമാണ് മദ്ധ്യപ്രദേശ് ഡയറക്ട്രേറ്റ് ഓഫ് ഹെൽത്ത് സർവീസ് പങ്കുവെച്ചിരിക്കുന്നത്.
ഇതു വരെയായി 127.61 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.84.8 ശതമാനം മുതിർന്ന പൗരർ ഒരു ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞു. ഇതോടെ കൊറോണയുമായുള്ള പോരാട്ടത്തിൽ നാം വിജയം കൈവരിക്കുമെന്നതിൽ ഉറപ്പ് അനുഭവപ്പെടുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ജനുവരി 16ാം തിയ്യതിയാണ് വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് നൽകിയത്. ഫെബ്രുവരി 2 മുതൽ മുൻനിര പ്രവർത്തകർക്ക് വാക്സിൻ നൽകിത്തുടങ്ങി. പോലിസിനും സൈന്യത്തിനും ഹോംഗാർഡുകൾക്കും റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥർക്കും ആർപിഎഫ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഈ ഘട്ടത്തിൽ നൽകിത്തുടങ്ങി. മാർച്ച് ഒന്നാം തിയ്യതിയാണ് 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ള 45നു മുകളിലുള്ളവർക്കും വാക്സിൻ നൽകിത്തുടങ്ങിയത്. പിന്നീട് ഏപ്രിൽ ഒന്നുമുതൽ 45 വയസ്സിനു മുകളിലുള്ളവർക്ക് നൽകിത്തുടങ്ങി. മെയ് ഒന്നു മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് നൽകി തുടങ്ങി.
Comments