തൃശ്ശൂർ: കൂനൂരിൽ സംയുക്ത സൈനിക മേധാവിബിപിൻ റാവത്തും സംഘവും ഹെലികോപ്ടർ അപകടത്തിൽപ്പെട്ടെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രാർത്ഥനയോടെയായിരുന്നു രാജ്യം മുഴുവൻ കാത്തിരുന്നത്. അപകടത്തിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത പുറത്ത് വന്നതോടെ അതാരെന്നറിയാനായി മലയാളികളുടെ പിന്നീടുള്ള കാത്തിരിപ്പ്. ഏറ്റവും ഒടുവിൽ ആ ദുഖവാർത്തയെത്തി. തൃശ്ശൂർ പുത്തൂർ പൊന്നൂക്കര സ്വദേശിയായ എ പ്രദീപ് ആണ് അപകടത്തിൽപ്പെട്ട മലയാളിയെന്ന് വിവരം ലഭിച്ചു.
ദു:ഖം അണപ്പൊട്ടി ഒഴുകുമ്പോഴും ധീര സൈനികനെ ഓർത്ത് അഭിമാനിക്കുകയാണ് ജന്മനാട്. മകന്റെ ജന്മദിനം ആഘോഷിച്ച് മടങ്ങിയ പ്രദീപിനെ ഓർക്കുകയാണ് പൊന്നൂക്കര ഗ്രാമം.ഗ്രാമത്തിന്റെ ഏതാവശ്യത്തിനും മുൻപന്തിയിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരനെ നാട്ടുകാർ ഓർക്കുന്നത് 2018 ലെ മഹാ പ്രളയകാലത്ത് നാടിന് കാവലാളായ സൈനികനായിട്ടാണ്. 2018 ൽ കേരളം ദുരന്ത മുഖത്ത് നിൽക്കുമ്പോൾ രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ പ്രദീപുമുണ്ടായിരുന്നു.രാവും പകലും കണക്കിലെടുക്കാതെ ആയിരക്കണക്കിന് ജീവനുകളാണ് അന്ന് പ്രദീപ് രക്ഷിച്ചത്. വ്യോമസേന എയർക്രൂ എന്ന നിലയിൽ പ്രദീപിന്റെ സേവനം അന്ന് നിരവധി പേരായിരുന്നു പ്രശംസിച്ചത്.
ജനറൽ ബിപിൻ റാവത്തിനൊപ്പം ഡ്യൂട്ടിക്ക് പോകുന്ന കാര്യം ചൊവ്വാഴ്ച വൈകുന്നേരം അമ്മയോട് പ്രദീപ് പറഞ്ഞിരുന്നു. ഇന്നലെ ഉച്ചയായിട്ടും ഫോൺ വിളി എത്താത്തതിനെ തുടർന്ന് ആശങ്കയിൽ കഴിയവേയാണ് ദു:ഖവാർത്തയെത്തിയത്.
ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം മറ്റന്നാളോടെ നാട്ടിലെത്തിച്ചേക്കുമെന്നാണ് വിവരം. വിശദമായ ഡിഎൻഎ പരിശോധനക്ക് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.പാറമേക്കാവ് ശാന്തി ഗട്ടിൽ സംസ്‌കാരം നടത്താനാണ് കുടുംബം ആലോചിക്കുന്നത്.
ഡൽഹിയിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങുമെന്നാണ് കോയമ്പത്തൂരിലുള്ള പ്രദീപിന്റെ സഹോദരൻ പ്രസാദിന് കിട്ടിയിട്ടുള്ള വിവരം. ഡിഎൻഎ പരിശോധനക്ക് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുക. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം എന്നതിനാൽ വിശദമായ ഡിഎൻഎ പരിശോധന ആവശ്യമാണ്. പ്രദീപിന്റെ ഭാര്യയും സഹോദരനും കോയമ്പത്തൂരിൽ തുടരുകയാണ്.
Comments