ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ ജനതാൽപര്യം അവഗണിച്ച് സംസ്ഥാന സർക്കാർ ഹിഡൻ അജൻഡ നടപ്പിലാക്കുന്നതായി ആക്ഷേപം. ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ സർക്കാർ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ മുല്ലപ്പെരിയാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്ന് വെളളം ഒഴുക്കി വിടുന്നത് മൂലം നാശനഷ്ടങ്ങൾ നേരിട്ടവർക്ക് തമിഴ്‌നാട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ നിന്നും കേരളം അവസാന നിമിഷം പിൻമാറി.
ഇക്കാര്യം ഒഴിവാക്കിയാണ് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ ഇടക്കാല സത്യവാങ്മൂലം സമർപ്പിച്ചത്. സ്പിൽവേയിലൂടെ വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാൻ കേരള- തമിഴ്‌നാട് സംയുക്തസമിതി രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചാൽ മതി എന്നാണ് സർക്കാർ തീരുമാനം. തുടർച്ചയായി മുന്നറിയിപ്പില്ലാതെ വെളളം തുറന്നുവിടുന്നത് പതിവാക്കിയ തമിഴ്‌നാടിന്റെ പ്രവർത്തിയെ ശക്തമായി ചോദ്യം ചെയ്യാൻ സർക്കാർ മടിക്കുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
പല ദിവസങ്ങളിലും രാത്രിയിൽ വെളളം തുറന്നുവിട്ടതിനെ തുടർന്ന് വളളക്കടവ്, വണ്ടിപ്പെരിയാർ ഭാഗങ്ങളിലെ നിരവധി വീടുകളിൽ വെളളം കയറിയിരുന്നു. കേരളത്തിന്റെ ആവർത്തിച്ചുളള അഭ്യർത്ഥനകൾ പാടേ അവഗണിച്ചായിരുന്നു തമിഴ്‌നാട് ഓരോ തവണയും മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് ആവർത്തിച്ചുകൊണ്ടിരുന്നത്.
രാത്രിയിൽ വീടുകളിൽ വെളളം കയറി ദുരിതത്തിലായതിനെ തുടർന്ന് സർക്കാരിനെതിരെ വൻ ജനരോഷവും ഇവിടെ ഉയർന്നിരുന്നു. കോടതിയിൽ എല്ലാം ചോദ്യം ചെയ്യുമെന്നായിരുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. എന്നാൽ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിൽ നിന്ന് പിൻമാറിയതോടെ സംഭവത്തിന്റെ ഗൗരവം വേണ്ട രീതിയിൽ കോടതിയെ ബോധ്യപ്പെടുത്താനാകുമോയെന്ന സംശയമാണ് ഉയരുന്നത്. പ്രത്യക്ഷത്തിൽ തമിഴ്‌നാടിന്റെ പ്രവൃത്തി ശരിവെക്കുകയാണെന്ന വാദവും ഉയരും.
വിവാദമായ മരംമുറി ഉത്തരവിന്റെ പേരിലാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ ഉത്തരവിന് പിന്നിൽ ഭരണതലത്തിൽ നിന്നുളള ഒത്താശയും അനുമതിയും ഉണ്ടായിരുന്നുവെന്ന സംശയമാണ് സസ്‌പെൻഷൻ പിൻവലിച്ചതിലൂടെ മറനീക്കി പുറത്തുവരുന്നത്. ബെന്നിച്ചൻ തോമസിനെ മാത്രം പഴിചാരി ഉത്തരവിന് പിന്നിൽ പ്രവർത്തിച്ചവർ രക്ഷപെടുകയായിരുന്നുവെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. സസ്‌പെൻഷൻ പിൻവലിച്ചതോടെ ബെന്നിച്ചനെതിരെ പേരിന് മാത്രമാണ് നടപടി സ്വീകരിച്ചതെന്നും പിന്നിൽ ഉന്നതരുണ്ടെന്നുമുളള ആക്ഷേപം ശരിയെന്ന് വ്യക്തമാകുകയാണ്.
ബെന്നിച്ചന്റെ സസ്‌പെന്ഷൻ പിൻവലിച്ചതിൽ ഒന്നും പറയാനില്ലെന്നും വകുപ്പുതല നടപടികളാണെന്നുമാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. സുപ്രീം കോടതിയിൽ നിലപാട് മാറ്റിയിട്ടില്ലെന്നും നഷ്ടപരിഹാരത്തേക്കാൾ വലുതാണ് ഡാമിലുള്ള നിയന്ത്രണം എന്നുമാണ് മന്ത്രിയുടെ വാദം. അനിയന്ത്രിതമായി തുറന്നു വിടുന്നത് നിയന്ത്രിക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നതാണ് ആവശ്യമെന്നും മന്ത്രി പറയുന്നു.
പതിറ്റാണ്ടുകൾ പഴക്കമുളള മുല്ലപ്പെരിയാർ വിഷയത്തിൽ നേരത്തെ മുതൽ സംസ്ഥാന സർക്കാരിന് പല ഘട്ടങ്ങളിലും വീഴ്ച വന്നിട്ടുണ്ട്. കേരളത്തിന്റെ അവകാശം കോടതികളിൽ കൃത്യമായി ബോധിപ്പിക്കാനോ നടപടികൾ സ്വീകരിക്കാനോ പലപ്പോഴും സർക്കാരുകൾ പരാജയപ്പെട്ടിരുന്നു. സുപ്രീംകോടതിയിൽ വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിൽ പോലും ഡാമിന്റെ ബലക്കുറവോ മറ്റ് ജനങ്ങൾ നേരിടുന്ന ഭീഷണിയോ കൃത്യമായി കോടതിയെ ബോധിപ്പിക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിരുന്നില്ല.
Comments