ഹൈദരാബാദ്: രാജ്യത്ത് വീണ്ടും വൻ സ്വർണ വേട്ട.ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്ത സംഘത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്.സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാല് സുഡാൻ പൗരൻമാർ പിടിയിലായി. സംഘത്തിൽ നിന്ന് 3.6 കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോയിലധികം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
സ്വർണം കട്ടകളാക്കിയും പേസ്റ്റ് രൂപത്തിലാക്കിയും മലദ്വാരത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.യാത്രക്കാരുടെ അസ്വഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ സംഘത്തെ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണം കടത്തുന്നതിനിടെ പിടിയിലായ സുഡാനി പൗരൻമാരുടെ എണ്ണം 5 ആയി. കഴിഞ്ഞ ചൊവ്വാഴ്ച സ്വർണം കടത്താൻ ശ്രമിക്കുന്നിടെയാണ് സുഡാനി പൗരയായ യുവതിയെ കസ്റ്റംസ് പിടികൂടിയത്. ഇവരിൽ നിന്ന് 58.16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിലും ഹാൻഡ് ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
സമാനരീതിയിൽ ദുബായിൽ നിന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 12.44 ലക്ഷം രൂപ വിലമതിക്കുന്ന 255 ഗ്രാം സ്വർണം പിടികൂടി.സ്വർണം കടലാസ് രൂപത്തിലാക്കിയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
Comments