ന്യൂഡൽഹി: കൊറോണ വകഭേദങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ബൂസ്റ്റർ ഡോസിന് അനുമതി നൽകുമോ എന്ന സംശയത്തിന് വിശദീകരണവുമായി കേന്ദ്ര വിദ്ഗധ സമിതി. കഴിഞ്ഞ ദിവസം സമിതി കൊറോണ ബൂസ്റ്ററിനെ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വിദഗ്ധ സമിതി എത്തിയത്.
കൊറോണയ്‌ക്കെതിരെ കോവിഷീൽഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് അനുവദിക്കുന്നതിന് മുൻപ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ക്ലിനിക്കൽ ട്രയൽ നടത്തി അതിന്റെ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. വ്യക്തമായ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് ബൂസ്റ്റർ ഡോസ് നൽകേണ്ടത് സംബന്ധിച്ച് തീരുമാനം എടുക്കാനാവു എന്ന് സമിതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് മതിയായ വാക്സിൻ സ്റ്റോക്കുണ്ടെന്നും കൊറോണയുടെ പുതിയ വകഭേദത്തിനെതിരെ ബൂസ്റ്റർ ഡോസ് പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ സമിതിക്ക് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് വിദഗ്ധ സമിതി നിർദ്ദേശം നൽകിയത്.കൂടുതൽ സ്റ്റോക്ക് ഉള്ളതിനാലും പ്രായപൂർത്തി ആയവരിൽ പകുതിയിലധികം പേർ വാക്‌സിൻ സ്വീകരിച്ചതിനാലും ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ആവശ്യം.
നിലവിൽ കോവിഷീൽഡ് വാക്സിനും ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിനും കൊറോണയുടെ പുതിയവകഭേദങ്ങൾക്കെതിരെ മികച്ച സംരക്ഷണം നൽകുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു.
അതേ സമയം രാജ്യത്ത് കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസാണോ അധിക ഡോസാണോ നൽകേണ്ടതെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ നിർദേശം ലഭിച്ച ശേഷമായിരിക്കും കേന്ദ്ര സർക്കാരിന്റെ തീരുമാനം.
Comments