ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബിജെപിയ്‌ക്ക് തുടർഭരണം ഉറപ്പിച്ച് സർവ്വേഫലം. സി വോട്ടർ സർവ്വേ ഫലമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് പ്രവചിച്ചിരിക്കുന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെയാകും തുടർഭരണമെന്നും സർവ്വേഫലം വ്യക്തമാക്കുന്നു. നവംബർ 13 മുതൽ ഡിസംബർ ഒൻപതുവരെയുള്ള ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആകെ വോട്ടുകളിൽ 39.8 ശതമാനവും ബിജെപിയ്‌ക്ക് സ്വന്തമാകുമെന്നാണ് സർവ്വേയിൽ പറയുന്നത്. നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി തന്നെ മുഖ്യമന്ത്രിയായി തുടർഭരണം നടത്തുമെന്ന് 26.6 ശതമാനം പേർ പറയുന്നു. ബിജെപി നേതാവ് അനിൽ സിംഗ് ബലൂനി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായവും സർവ്വേയിൽ ഉയർന്നിട്ടുണ്ട്. 18 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നത്. അതേസമയം കോൺഗ്രസിന് 35 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.
സംസ്ഥാനത്ത് പുതുതായി വേരുറപ്പിക്കാൻ ഒരുങ്ങുന്ന ആംആദ്മിയ്‌ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. വെറും 12.6 ശതമാനം മാത്രമാകും ഇക്കുറി ആംആദ്മിയ്‌ക്ക് ലഭിക്കുകയെന്നാണ് ആളുകൾ പറയുന്നത്. ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അജയ് കോത്തിയാലിനെ 8.9 ശതമാനം പേർ പിന്തുണയ്‌ക്കുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്ത് അടുത്തിടെയുണ്ടായ ഭരണമാറ്റമാണ് തുടർഭരണം നേടാൻ ബിജെപിയ്‌ക്ക് അനുഗ്രഹമാകുന്നത്. ത്രിവേന്ദ്ര സിംഗ് റാവത്ത് അധികാരം ഒഴിഞ്ഞതോടെ 64 .1 ശതമാനം പേർക്ക് സർക്കാരിനോടുണ്ടായിരുന്ന അതൃപ്തി നീങ്ങിയതായി സർവ്വേ വ്യക്തമാക്കുന്നു. ഇതിന് പുറമേ കോൺഗ്രസ്, ആംആദ്മി പാർട്ടികളോട് ആളുകൾക്കുണ്ടായിരിക്കുന്ന അകൽച്ചയും ബിജെപിയുടെ തുടർഭരണത്തിന് കാരണമാണ്.
Comments