തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്‌ക്കുള്ള 2020ലെ ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന് ഭാവഗായകൻ പി.ജയചന്ദ്രനെ തെരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് ജെ.സി ഡാനിയേൽ അവാർഡ്. പുരസ്‌കാര സമർപ്പണം ഡിസംബർ 23ന് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പിണറായി വിജയൻ നിർവ്വഹിക്കും.
50 വർഷത്തിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞ് നിൽക്കുന്ന പി ജയചന്ദ്രൻ മലയാള ചലച്ചിത്രരംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. അടൂർ ഗോപാലകൃഷ്ണൻ, നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ, നടി സീമ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ് എന്നിവർ അംഗങ്ങളായ സമിതിയാണ് പി.ജയചന്ദ്രനെ തെരഞ്ഞെടുത്തത്.
1965ൽ പുറത്തിറങ്ങിയ കുഞ്ഞാലി മരയ്‌ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി.. ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഇതിനോടകം അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
Comments