കൊച്ചി: ദേശീയപാതയിൽ കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ആലപ്പുഴ നൂറനാട് മുനീർ മൻസിലിൽ മുനീറാണ് പിടിയിലായത്. റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
കേസിൽ പ്രതികളായ കാഞ്ഞിരക്കാട് കളപ്പുരക്കൽ വീട്ടിൽ അനസ്,ഒക്കൽ പടിപ്പുരക്കൽ വീട്ടിൽ ഫൈസൽ,ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരുന്നത് മുനീറായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.സാമൂഹ്യമാദ്ധ്യമങ്ങളുടെ സഹായത്തോടെ പ്രതി പല തവണ കഞ്ചാവ് കച്ചവടം നടത്തിയതായി പോലീസ് കണ്ടെത്തി.
നേരത്തെ പിടിയിലായ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് മുനീറിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. സംഘാംഗങ്ങളെ പോലീസ് പിടികൂടിയതിന് പിന്നാലെ ഒളിവിൽ പോയിരിക്കുകയായിരുന്നു മുനീർ.അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ആസൂത്രിത നീക്കത്തിലൂടെ ഒളിത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു.
ആന്ധ്രയിലെ പഡേരുവിൽ നിന്ന് കേരളത്തിലേക്ക് 123 പൊതികളിലായി 225 കിലോ കഞ്ചാവ് കത്തിയ കേസിലാണ് നേരത്തെ അനസും ഫൈസലും വർഷയും പിടിയിലായത്. രണ്ടു വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് കറുകുറ്റിയിൽ നിന്ന് പിടികൂടുകയായിരുന്നു.
Comments