വയനാട്: കുറുക്കൻമൂലയിൽ ഇറങ്ങിയ നരഭോജി കടുവയെ പിടികൂടാനുള്ള തെരച്ചിൽ തുടരുന്നു. പോലീസും വനംവകുപ്പും കുറുക്കൻമൂലയിൽ ക്യാമ്പ് ചെയ്ത് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് തെരച്ചിൽ നടക്കുന്നത്. കഴിഞ്ഞ നിരവധി ദിവസങ്ങളായി 15 വളർത്ത് മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.
ഒരുമാസത്തോളമായി കടുവശല്യത്തിൽ വലയുകയാണ് കുറുക്കൻമൂലയിലെ ജനങ്ങൾ. നാട്ടുകാർ ഹൈവേ ഉപരോധവും വനംവകുപ്പ് ഓഫീസ് ഉപരോധവും നടത്തിയിരുന്നു. കടുവയെ പിടികൂടാനായി അഞ്ചിടത്തായി കൂടും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ കടുവയെ പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കുങ്കിയാനകളേയും സ്ഥലത്തെത്തിച്ച് തെരച്ചിൽ ശക്തമാക്കിയത്.
രാത്രി സമയങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്. കടുവയെ മയക്കുവെടി വെയ്‌ക്കാൻ വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടാൻ വലിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടും ദിനചര്യയെന്നോണം നാട്ടിലിറങ്ങി ഇരപിടിക്കുന്ന കടുവയെ എങ്ങനെ തളക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഒരു നാടും നാട്ടുകാരും.
കുറുക്കൻമൂലയിലും, പരിസര പ്രദേശങ്ങളിലും രാവിലെ പാൽ അളക്കുന്ന സമയത്തും കുട്ടികൾ സ്‌കൂളിൽ പോകുന്ന സമയത്തും പോലീസിന്റെയും വനംവകുപ്പിന്റെയും പ്രത്യേക സ്വകാഡ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിന് സബ് കളക്ടർ ആർ ശ്രീലക്ഷമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. കടുവ ഭീതിയുടെ പശ്ചാത്തലത്തിൽ മാനന്തവാടിയിലെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്. ഇരപിടിക്കുന്ന കടുവയെക്കുറിച്ചുള്ള ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാർ.
Comments