ബംഗളൂരു : ലൈംഗിക പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണമെന്നാണ് വെപ്പെന്ന വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.ആർ രമേഷ് കുമാറാണ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കോൺഗ്രസ് എംഎൽഎയുടെ വിവാദ പരാമർശം. സഭയിൽ കർഷകരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ രമേഷ് കുമാർ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയപരിമിതിയുള്ളതിനാൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതോടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ അത് ശരിയെന്ന് പറയും. ഞാൻ എന്താണ് ചിന്തിക്കുന്നത് എന്നുവെച്ചാൽ ഇപ്പോൾ സംഭവിക്കുന്നത് ആസ്വദിക്കുക. ഒരു സംവിധാനത്തെ തടയാനോ നിയന്ത്രിക്കാനോ സാധിച്ചില്ലെങ്കിൽ അതിനൊപ്പം നീങ്ങുക. പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ കിടന്നു കൊടുക്കുക അത് ആസ്വദിക്കുക എന്നാണ് വെപ്പെന്നും രമേഷ് കുമാർ പറഞ്ഞു.
പരാമർശം നടത്തിയ ഉടൻ തന്നെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് രംഗത്ത് എത്തി. പരാമർശം പിൻവലിക്കണമെന്നായിരുന്നു സഭയിൽ ഉയർന്ന ആവശ്യം. എന്നാൽ എംഎൽഎ ഇതിന് തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചതോടെ രമേഷ് കുമാറിനെതിരെ ആളുകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. രമേഷ് കുമാറിന്റെ നിയമസഭയിലെ പരാമർശത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മുൻ മന്ത്രിസഭയിൽ നിയമസഭാ സ്പീക്കർ ആയിരുന്നു രമേഷ് കുമാർ. ഇതിന് മുൻപും എംഎൽഎ സമാന പരാമർശം നടത്തിയിട്ടുണ്ട്.
Comments