മാവേലിക്കര: എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ കൊലപാതകത്തിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ നിർബന്ധിതരായി. കേന്ദ്ര സർക്കാരിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടി വന്നത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന വിശാലിന്റെ കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സംസ്ഥാന സർക്കാർ എതിർത്തിരുന്നു.
2012 ജൂലൈ 16 നായിരുന്നു എ.ബി.വി.പി നഗർസമിതി പ്രസിഡന്റായിരുന്ന വിശാലിനെ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് കവാടത്തിൽ വെച്ച് കുത്തി കൊലപ്പെടുത്തിയത്. ഇടതു- വലത് സർക്കാരുകൾ പ്രതികളെ സഹായിക്കുന്ന നിലപാടായിരുന്നു കൈക്കൊണ്ടിരുന്നത്. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കുറ്റപത്രം പോലും സമർപ്പിക്കാൻ പോലീസ് തയ്യാറായത്.
കേസിൽ 19 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ജാമ്യത്തിൽ ഇറങ്ങിയ പ്രതികളിൽ പലതും രാജ്യം വിട്ടു. ഇതിനിടയിൽ സാക്ഷികളെ കൊലപ്പെടുത്താൻ വരെ ശ്രമമുണ്ടായി. സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ച നിലപാടുകളിൽ സംശയം തോന്നിയ വിശാലിന്റെ കുടുംബം സ്‌പെഷ്യൽ പബ്ലിക് പ്രാസിക്യൂട്ടർ എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ ആവശ്യത്തെ ശക്തമായി എതിർക്കുകയായിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയിൽ എത്തുന്നത്.
സംസ്ഥാന സർക്കാരിന്റെ എതിർപ്പ് പരിഗണിച്ച പരമോന്നത നീതിപീഠവും ആവശ്യം നിരാകരിച്ചു. കേസ് പൂർണ്ണമായും അട്ടിമറിക്കപ്പെടും എന്ന അവസ്ഥയിലാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടത്. തുടർന്ന് കായംകുളം സ്വദേശിയായ മുതിർന്ന അഭിഭാഷകൻ പ്രതാപ് ജി. പടിക്കലിനെ വിശാൽ വധക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നു.
ക്യാമ്പസ് ഫ്രണ്ട് നടത്തിയ കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി കൊലപാതകമായിരുന്നു വിശാലിന്റെത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ വൈകാതെ കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതാപ് ജി. പടിക്കൽ ജനം ടിവിയോട് പറഞ്ഞു.
Comments