മാഡ്രിഡ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മെഡലുറപ്പിച്ച് ഇന്ത്യൻ താരങ്ങൾ. ഒരേ ടൂർണ്ണമെന്റിൽ രണ്ട് ഇന്ത്യൻ പുരുഷ താരങ്ങൾ സെമിയിലെത്തുന്നതും പരസ്പരം പരസ്പരം ഏറ്റുമുട്ടുന്നതും ഇതാദ്യമായിട്ടാണ്. ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ലക്ഷ്യ സെന്നുമാണ് സെമിയിൽ പോരാടുന്നത്. ഇതോടെ ഇന്ത്യ മെഡൽ ഉറപ്പിച്ചു. ലോകചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും ലക്ഷ്യ സെന്നിന് സ്വന്തമായി.
ക്വാർട്ടർ പോരാട്ടത്തിൽ ചൈനയുടെ സാവോ ജുൻ പെംഗിനെ കടുത്ത പോരാട്ടത്തിൽ മറികടന്നാണ് ലക്ഷ്യ സെൻ സെമിയിലെത്തിയത്. സ്‌കോർ 21-15, 15-21, 22-20. നിർണ്ണായക ഗെയിമിൽ ചൈനീസ് താരത്തിന്റെ മാച്ച് പോയിന്റ് പോരാട്ടത്തെ തകർത്താണ് അവസാന രണ്ടു പോയിന്റ് സെൻ നേടിയെടുത്തത്.
നെതർലാന്റ്‌സിന്റെ മാർക് കാൾജൗവിനെ 21-8, 21-7ന് തകർത്താണ് ശ്രീകാന്ത് സെമിയി ലേക്ക് കുതിച്ചത്. 26 മിനിറ്റിൽ ശ്രീകാന്ത് മത്സരം അവസാനിപ്പിച്ചു. 1983ൽ പ്രകാശ് പദുകോണാണ് പുരുഷ സിംഗിൾസിൽ ആദ്യമായി വെങ്കലം നേടിയത്. പിന്നീട് 2019ൽ സായ് പ്രണീതും നേട്ടം ആവർത്തിച്ചു. പ്രകാഷ് പദുകോൺ അക്കാദമിയുടെ താരമായ ലക്ഷ്യ ഫൈനലിലെത്തിയാൽ അതും ചരിത്രനേട്ടമാകും.
Comments