ആലപ്പുഴ : പോപ്പുലർഫ്രണ്ട് പ്രവർത്തകർ അതി ക്രൂരമായി കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം തിങ്കളാഴ്ച. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്‌മോർട്ടം നടപടികൾ മാറ്റിവെച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകർ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയ്‌ക്ക് മുൻപിൽ പ്രതിഷേധിച്ചു.
രാവിലെയോടെ തന്നെ പോസ്റ്റ്‌മോർട്ടത്തിന് വേണ്ടിയുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിരുന്നു. എന്നിട്ടും പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. വൈകീട്ടോടെയാണ് പോലീസ് ഉദ്യോഗസ്ഥർ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്.
ആർടിപിസിആർ ഫലം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇൻക്വസ്റ്റ് നടപടികൾ വൈകിപ്പിച്ചത്. ഫലം ലഭിച്ച ശേഷം ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ 5 മണിയോടെയാണ് പൂർത്തിയായത്. 4.30 യ്‌ക്ക് മുൻപ് ഇൻക്വസ്റ്റ് റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയുള്ളൂ. ഇതോടെയാണ് പോസ്റ്റ്‌മോർട്ടം നടപടികൾ തിങ്കളാഴ്ച നടത്തുമെന്ന് പോലീസ് അറിയിച്ചത്.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങുന്നതിനായി രഞ്ജിത്തിന്റെ ബന്ധുക്കളും ബിജെപി നേതാക്കളും എത്തിയിരുന്നു. രഞ്ജിത്തിനെ ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്ക് മുൻപിൽ തടിച്ചുകൂടിയത്.
Comments