ന്യൂഡൽഹി : രാജ്യത്ത് കൊറോണ പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കുട്ടികൾക്ക് കൊറോണ വാക്‌സിൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. രണ്ട് പുതിയ വാക്‌സിനുകൾക്ക് അംഗീകാരം നൽകുന്നത് പരിഗണനയിലാണെന്നും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.
കൊറോണയുടെ മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്. രണ്ട് വാക്‌സിനുകൾക്ക് കൂടി ഉടൻ അനുമതി നൽകും. നിലനവിൽ 137 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് 88 ശതമാനം ആളുകൾക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. 58 ശതമാനം ആളുകൾക്ക് രണ്ടാം ഡോസ് വാക്‌സിനും ഉറപ്പാക്കി. നിലവിൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആവശ്യത്തിന് വാക്‌സിൻ ഉണ്ടെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
31 കോടി ഡോസ് വാക്‌സിൻ ഒരു മാസത്തിൽ ഉത്പാദിപ്പിക്കാനുളള ശേഷി നിലവിൽ ഇന്ത്യയ്‌ക്കുണ്ട്. അടുത്ത രണ്ട് മാസത്തിൽ ഇത് 45 കോടിയിലെത്തും. രാജ്യത്ത് ഒമിക്രോൺ ബാധിക്കുന്നതിൽ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗബാധയെ നേരിടാനുള്ള ശേഷി നിലവിൽ രാജ്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















