കോഴിക്കോട് : നഗരത്തിലെ ഇലക്ട്രിക് ഓട്ടോ തൊഴിലാളികളോട് അതിക്രമം തുടർന്ന് സിഐടിയു. യാത്രികരെ വഴിയിൽ ഇറക്കിവിട്ടാണ് സിഐടിയു പ്രവർത്തകർ സർവ്വീസ് തടസ്സപ്പെടുത്തുന്നത്. സംഭവത്തിൽ സിഐടിയു പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു.
ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലെന്ന കാരണത്താലാണ് സിഐടിയു പ്രവർത്തകർ സർവ്വീസ് തടസ്സപ്പെടുത്തുന്നത്. സർവ്വീസ് നടത്തുക ദുസ്സഹമായതോടെ ഓട്ടോ ഡ്രൈവർമാർ പോലീസിനെ സമീപിക്കുകയായിരുന്നു. നാല് പരാതികളാണ് സർവ്വീസ് തടസ്സപ്പെടുത്തുന്നതിനെതിരെ പോലീസിൽ ലഭിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പരാതിയിലാണ് നടപടി.
നിലവിൽ ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലാതെ സർവ്വീസ് നടത്താൻ കേന്ദ്രസർക്കാർ അനുമതിയുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ബോദ്ധ്യമുണ്ടായിരിക്കെയാണ് സിഐടിയു പ്രവർത്തകരുടെ അതിക്രമം. നേരത്തെയും ഇലക്ട്രിക് ഓട്ടോ സർവ്വീസുകൾ സിഐടിയു പ്രവർത്തകർ തടഞ്ഞിരുന്നു. എന്നാൽ ഇത് പിന്നീട് പോലീസ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു. തുടർന്ന് ഇലക്ട്രിക് ഓട്ടോകൾ വീണ്ടും സർവ്വീസ് നടത്തുന്നതിനിടെയാണ് വീണ്ടും സിഐടിയു പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
Comments