ന്യൂഡൽഹി: ഒമിക്രോൺ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷ കൂട്ടായ്മകൾ വിലക്കി ഡൽഹി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് ഉത്തരവ്. എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരും ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരും ഉത്തരവ് നടപ്പാക്കുന്നത് ഉറപ്പിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒരു തരത്തിലുളള സാംസ്കാരിക കൂട്ടായ്മകളോ ആഘോഷങ്ങളോ നടത്താൻ അനുമതി നൽകരുതെന്നും ഉത്തരവിൽ പറയുന്നു. മാത്രമല്ല കടകളിലും ജോലി സ്ഥലങ്ങളിലും മാസ്ക് ധരിക്കാതെ പ്രവേശനമില്ലെന്ന ഉത്തരവ് നടപ്പാക്കാനും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
ഡൽഹിയിൽ ഇതുവരെ 52 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. ഇതിൽ 17 പേർ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ്ജ് ആയി. ബാക്കിയുളളവർ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലാണ്.
125 കൊറോണ പോസിറ്റീവ് കേസുകളാണ് 24 മണിക്കൂറിനുളളിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ആറ് മാസത്തിനുളളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂൺ 22 ന് 134 കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഇതാദ്യമായിട്ടാണ് കൊറോണ രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്.
Comments