ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാറിന് അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിലെ സിൽവർലൈൻ പദ്ധതി സംബന്ധിച്ച സാധ്യതപഠനം നടക്കുകയാണ്.റിപ്പോർട്ട് പരിഗണിച്ച ശേഷമേ അന്തിമ അനുമതി നൽകുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിച്ചെലവിന്റെ ബാദ്ധ്യത റെയിൽവേ ഏറ്റെടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിക്കാവശ്യമായ തുക സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇത് വരെ വ്യക്തത വരുത്തിയിട്ടില്ല.ഭീമമായ തുക കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകിയ വിവരങ്ങൾ കേന്ദ്രത്തിന് ബോധ്യപ്പെട്ടിട്ടില്ല.
പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഏറ്റെടുക്കുന്ന കടബാധ്യതകളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.പദ്ധതി കേരളത്തെ കടക്കെണിയിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സമീപിച്ച കേരളത്തിലെ എംപിമാരോടാണ് കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്.
സിൽവർലൈൻ പദ്ധതിയ്‌ക്കെതിരായി സംസ്ഥാന വ്യാപകമായി വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.ജനങ്ങൾ ആത്മഹത്യ ഭീഷണിയടക്കം മുഴക്കിയാണ് പദ്ധതിയെ എതിർക്കുന്നത്. കേരളത്തിലെ ഭൂമാഫിയെ സഹായിക്കാനാണ് സംസ്ഥാനസർക്കാർ തിടുക്കപ്പെട്ട് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നുവെന്നാണ് പ്രധാന ആരോപണം. സിൽവർലൈൻ പദ്ധതി അപ്രായോഗികവും പരിസ്ഥിതി വിരുദ്ധവുമാണെന്ന് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൺ വിമർശിച്ചിരുന്നു.
Comments