ഇടുക്കി: പ്രാണരക്ഷാർത്ഥം ജിയോ മാത്യു ബ്രിട്ടോയെ കുത്തിയതിന് പിടി തോമസ് എന്ത് പിഴച്ചു? എസ്എഫ്‌ഐ നേതാവായിരുന്ന സൈമൺ ബ്രിട്ടോയ്‌ക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളുടെ യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുകയാണ് ഈ ചോദ്യം.
അന്നത്തെ സംഭവങ്ങൾ അറിയാവുന്ന അഭിഭാഷകൻ സാബു തൊഴുപ്പാടൻ ആണ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. 1983 ഒക്ടോബർ 14 ന് സൈമൺ ബ്രിട്ടോയെ കുത്തിയതിന് പിന്നിൽ അന്നത്തെ കെഎസ് യു നേതാവായിരുന്ന പി.ടി തോമസിനും പങ്കുണ്ടെന്ന് ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കർ എഴുതിയ കുറിപ്പ് പിടിയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുബു തൊഴുപ്പാടൻ സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കുന്നത്.
ബ്രിട്ടോ ഒരിക്കലും മഹാരാജാസിൽ പഠിച്ചിട്ടില്ല. അക്കാലത്തു ഏതു കോളേജിലെ വിദ്യാർത്ഥി ആയിരുന്നു എന്ന് തനിക്കറിയില്ല. എങ്കിലും മിക്കവാറും മഹാരാജാസിൽ കാണും… സാബു പറയുന്നു. കുത്തു നടക്കുന്നതിനു 7 മിനിട്ട് മുമ്പ് ജിയോ മാത്യു കിടന്നിരുന്ന എറണാകുളം ജനറൽ ആശുപത്രിയിലെ മുറിയിൽ താനുമുണ്ടായിരുന്നു. തലേന്ന് മഹാരാജാസിൽ വച്ച് എസ്എഫ്‌ഐക്കാർ സംഘം ചേർന്നു ആക്രമിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന ജിയോയെ സന്ദർശിച്ചതാണ്.
താൻ ചെല്ലുമ്പോൾ ജിയോയുടെ സുഹൃത്തു മായയും (എംഎ മലയാളം വിദ്യാർത്ഥിനി. പിന്നീട് ഇരുവരും വിവാഹിതരായി) ഉണ്ടായിരുന്നു. ഞാൻ മുറിയിൽ നിന്നും ഇറങ്ങി കെപിസിസി ജംക്ഷനിലേക്കു നടക്കുമ്പോൾ രമേഷ് വർമ്മ, അനിൽ, തുടങ്ങിയ മഹാരാജാസിലെ എസ്എഫ്‌ഐ നേതാക്കളും ബ്രിട്ടോയും സംഘവും മഹാരാജാസിലെ പൊളിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിലേക്ക് ഉണ്ടായിരുന്ന ഗേറ്റിൽ (അത് ഇപ്പോൾ ഇല്ല) നിൽക്കുന്നുണ്ടായിരുന്നു.
കേരള യൂണിവേഴ്‌സിറ്റിയുടെ ഗുസ്തി ചാമ്പ്യനും ഹെവി വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യനും 6 അടിക്കു മേൽ ഉയരവും അതിനൊത്ത ശരീരവും ഉള്ള ജിയോയെ ആക്രമിക്കാൻ പോകുമ്പോൾ ബ്രിട്ടോ ഒന്നോർക്കേണ്ട കാര്യമുണ്ടായിരുന്നു. അടി കൊടുക്കാൻ മാത്രമുള്ളതല്ല. ചിലപ്പോൾ വാങ്ങാനും ഉള്ളതാണ്. ബ്രിട്ടോയുടെ കൈയ്യിലെ കത്തി പിടിച്ചു വാങ്ങി കുത്തി എന്നാണു പോലീസ് കേസ് എന്നും സാബു തൊഴുപ്പാടൻ ഓർമ്മിപ്പിക്കുന്നു.
ജിയോ ശാന്തശീലനും നിരുപദ്രവകാരിയും ആണെന്നുള്ളതാണ് സത്യം. പിന്നീട് താൻ ജിയോയെ കാണുന്നതു 30 വർഷങ്ങൾക്കു ശേഷമാണ്. പ്രാണരക്ഷാർഥം എല്ലാത്തിൽ നിന്നും ഒളിച്ചോടി. ഒരർത്ഥത്തിൽ ജീവിതവും സ്വപ്നങ്ങളും കൈക്കുടന്നയിലെ വെള്ളം പോലെ ചോർന്നു പോകുന്ന കാഴ്ച കാണേണ്ടി വന്നവൻ.
എസ്‌ഐ സെലക്ഷൻ ലിസ്റ്റിൽ ഇടം പിടിച്ചവൻ ഇന്ന് എസ്പി. റാങ്കിൽ ഐപിഎസ് ആയി റിട്ടയർ ചെയ്യുമായിരുന്നു. അക്കാലത്തെ തന്റെ സഹപാഠികളിൽ 2 പേർ ഐപിഎസുകാരായി. കുത്തിയവനും കുത്തേറ്റവനും നഷ്ടങ്ങളുടെ ഭാണ്ഡം പേറി. ഇതിനിടയിലേക്കു പാവം പിടിയെ കൊണ്ടുവരുന്നതിനു പലർക്കും പല ലക്ഷ്യങ്ങളുണ്ടാകും. ജിയോ മാത്യുവിനെ കോടതി വെറുതെ വിട്ടതും സർവ്വരും ഓർക്കണമെന്നും ബ്രിട്ടോയും പിടിയും മരിച്ചു പക്ഷേ സത്യത്തിനു മരണമില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Comments