ലക്‌നൗ : കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെതിരെയും ജാഗ്രത കടുപ്പിച്ച് ഉത്തർപ്രദേശ്. സംസ്ഥാനത്ത് രാത്രി കാല കർഫ്യു ഇന്ന് മുതൽ നിലവിൽ വരും. അടുത്തിടെയായി സംസ്ഥാനത്ത് കൊറോണ കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം കടക്കുന്നത്.
രാത്രി 11 മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. ഇതിന് പുറമേ ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹങ്ങളുൾപ്പെടെയുള്ള ആഘോഷങ്ങളിൽ ഒത്തുകൂടാൻ ഇനി മുതൽ 200 പേർക്കേ അനുവാദമുള്ളൂ. മാസ്‌ക് ധരിക്കാത്തവർക്ക് സാധനങ്ങൾ നൽകേണ്ടെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടയുടമകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. വിദേശത്തു നിന്നെത്തി കൊറോണ സ്ഥിരീകരിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഒമിക്രോൺ ഭീഷണി നിലനിൽക്കേ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പുനരാലോചിക്കാൻ അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
31 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. രണ്ട് ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ നേരത്തെ മദ്ധ്യപ്രദേശും രാത്രി കാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശും നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുന്നത്.
Comments