പാലക്കാട് : ആർഎസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ് ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിലെ പോപ്പുലർഫ്രണ്ട് – സിപിഎം ബന്ധം മറനീക്കി പുറത്തുവരുന്നു. സഞ്ജിത്തിന്റെ കൊലയാളികളിൽ ഒരാൾ സിപിഎം നേതാവിന്റെ അടുത്ത ബന്ധുവാണെന്ന വിവരമാണ് സംഭവത്തിലെ പോപ്പുലർഫ്രണ്ട് – ഇടത് ബന്ധം വ്യക്തമാക്കുന്നത്. പോപ്പുലർഫ്രണ്ട് നടത്തുന്ന അരും കൊലകളിൽ തങ്ങൾക്ക് പങ്കില്ലെന്ന സിപിഎമ്മിന്റെവാദമാണ് ഇതോടെ പൊളിയുന്നത്.
സംഭവ ശേഷം ഒളിവിൽ പോയ മുഹമ്മദ് ഹാറൂണിനാണ് ഇടത് ബന്ധമുള്ളത്. ഡിവൈഎഫ്‌ഐ കൊഴിഞ്ഞാമ്പാറ മേഖലാ കമ്മിറ്റി സെക്രട്ടി എംഎ മുഹമ്മദിന്റെ ഭാര്യയുടെ സഹോദരനാണ് ഹാറൂൺ. സഞ്ജിത്തിന്റെ കൊലപാതകത്തിലെ പോപ്പുലർഫ്രണ്ട്- സിപിഎം ഗൂഢാലോചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
സഞ്ജിത്തിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമായ ആരോപണം ആണെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് നേരെ എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് പ്രവർത്തകർ നടത്തുന്ന ആക്രമണങ്ങൾ സിപിഎമ്മിന്റെ ഒത്താശ്ശയോടെയാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ പ്രതികരിച്ചിരുന്നു.
നിലവിൽ ഹാറൂൺ ഉൾപ്പെടെ നാല് പേരെയാണ് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ ഉള്ളത്. ഇവർക്കായി കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിപിഎം പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവർ ഒളിവിൽ കഴിയുന്നതെന്നും ആരോപണങ്ങൾ ഉണ്ട്.
Comments