ലക്നൗ : ഉച്ചയ്‌ക്ക് ആഹാരം കഴിച്ച് വിശ്രമിക്കുകയായിരുന്ന കർഷകൻ ശശിഭൂഷൺ ശുക്ലയെ തേടി ഒരു ഫോൺ വിളി എത്തി . ആരാണെന്ന് ചോദിച്ചയുടൻ മറുപുറത്ത് നിന്ന് ഘനഗാംഭീര്യ ശബ്ദത്തിൽ മറുപടി എത്തി ‘ ഹലോ , നരേന്ദ്രമോദി സ്പീക്കിംഗ് ‘ . ആദ്യം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് തന്നോട് സംസാരിക്കുന്നതെന്ന് ശശിഭൂഷൺ വിശ്വസിച്ചില്ല . എന്നാൽ പിന്നീട് അധികം വൈകാതെ അത് വ്യക്തമായി .
കാർഷിക വിളകൾ വിൽക്കാൻ ഇടനിലക്കാരുടെ സഹായം ഇപ്പോൾ വേണ്ടി വരുന്നുണ്ടോയെന്നായിരുന്നു ശശിഭൂഷണോടുള്ള പ്രധാനമന്ത്രിയുടെ ചോദ്യം . ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ശശി ഭൂഷന്റെ മറുപടി .
ഇച്ചോളി ഗ്രാമപ്പഞ്ചായത്തിലെ ബച്‌രാവൻസ് ബച്‌റവൻ സ്വദേശിയായ വിരമിച്ച അധ്യാപകൻ ശശിഭൂഷൻ ശുക്ലയ്‌ക്ക് (83) ഏക്കറുകണക്കിനു ഭൂമിയിൽ കൃഷിയുണ്ട്. 70 ക്വിന്റൽ നെല്ല് ഒരാഴ്ച മുമ്പ് ശശിഭൂഷൺ ഒരു ലക്ഷത്തി എഴുപത്തിയാറായിരം രൂപയ്‌ക്ക് നെല്ല് വിൽപ്പന കേന്ദ്രത്തിൽ വിറ്റിരുന്നു.
ഇത്തരത്തിൽ വിറ്റ നെല്ലിൽ ആർക്കെങ്കിലും എന്തെങ്കിലും കമ്മീഷൻ നൽകേണ്ടതുണ്ടോയെന്നും നരേന്ദ്ര മോദി ചോദിച്ചതായി ശശിഭൂഷൺ പറഞ്ഞു. ഒരു ഇടനിലക്കാരന്റെയും സഹായം തേടേണ്ടി വന്നില്ലെന്നായിരുന്നു ശശിഭൂഷന്റെ മറുപടി . മറ്റ് വിവരങ്ങളും , കുടുംബത്തെ കുറിച്ചും ചോദിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി ഫോൺ വച്ചത് . സംഭവത്തിനു ശേഷം ഏറെ പേർ തന്നെ അഭിനന്ദിച്ച് വരുന്നതായും ശശിഭൂഷൺ പറഞ്ഞു
Comments