ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കൗമാരക്കാർക്ക് വാക്‌സിൻ വിതരണം ചെയ്യാൻ അനുമതി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കുള്ള വാക്‌സിൻ ലഭ്യമാക്കി തുടങ്ങുമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. കൊറോണ മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകും. രക്ഷിതാക്കളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്നും ഈ സാഹചര്യത്തിലാണ് കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പൗരന്മാർക്കും വാക്‌സിൻ ലഭ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. രാജ്യത്ത് 18 ലക്ഷം ഐസൊലേഷൻ ബെഡുകൾ ലഭ്യമാണ്. വാക്‌സിന്റെ കരുതൽ ശേഖരം ലഭ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്ത് ഏറ്റവും വലിയ വാക്‌സിനേഷൻ നടന്നത് ഇന്ത്യയിലാണ്. നേസൽ വാക്‌സിനും ഡിഎൻഎ വാക്‌സിനും രാജ്യത്ത് ഉടൻ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനമുണ്ടായാൻ നേരിടാൻ തയ്യാറാണ്. 60 വയസിന് മുകളിൽ പ്രായമുള്ള ആരോഗ്യപ്രശ്‌നമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു..
ആശുപത്രികളിൽ കുട്ടികൾക്കായി 90,000 കിടക്കകൾ സജ്ജമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിൽ 90 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ചില സംസ്ഥാനങ്ങളിൽ 100 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചു. 60 ശതമാനത്തിലധികം ആളുകൾ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചു. കൊറോണ നേരിട്ടതിന്റെ അനുഭവം നമുക്കുണ്ടെന്നും അതിനാൽ ഭയം വേണ്ട ജാഗ്രത മതിയെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
Comments