കൊച്ചി: കിഴക്കമ്പലം ആക്രമണക്കേസുമായി ബന്ധപ്പെട്ട് കിറ്റെക്‌സിൽ തൊഴിൽ വകുപ്പിന്റെ പരിശോധന. ലേബർ കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് പരിശോധന.. സംഘർഷമുണ്ടാക്കിയ വിവിധ ഭാഷാ തൊഴിലാളികളുടെ ക്യാമ്പുകളിലാണ് പരിശോധന നടത്തുന്നത്. തൊഴിലാളികളുടെ മുറികൾ അടക്കം സംഘം പരിശോധിക്കും. ലഹരി വസ്തുക്കൾ ഇവർ ഉപയോഗിച്ചിരുന്നോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കും. സംഭവത്തിൽ ഇതുവരെ 174 വിവിധ ഭാഷാ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവിധ ഭാഷാ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. മൂന്ന് പോലീസ് ജീപ്പുകൾ തകർക്കുകയും ഒരെണ്ണം കത്തിയ്‌ക്കുകയുമാണ് ചെയ്തത്. കുന്നത്ത്നാട് സിഐ അടക്കം അഞ്ച് പോലീസുകാർക്കാണ് പരിക്കേറ്റത്. ഇവരുടെ ചികിത്സാ ചെലവ് പോലീസ് ഏറ്റെടുത്തിരുന്നു.
മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്നത്തിന് തുടക്കം കുറിച്ചതെന്ന് പോലീസ് അറിയിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർക്ക് നേരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തിരുന്നു. ആലുവ റൂറൽ എസ്പി കാർത്തിന്റെ നേതൃത്വത്തിൽ 500ഓളം പോലീസുകാർ സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് അറിയിച്ചിരുന്നു. വാഹനം തീവെച്ച ആളെ കമ്പനി തന്നെയാണ് പോലീസിൽ ഏൽപ്പിച്ചത്. ക്രിസ്തുമസ് ദിവസത്തിൽ ക്യാമ്പിൽ ഒരു വിഭാഗം തൊഴിലാളികൾ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത് ഒരു വിഭാഗം എതിർത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
Comments