മുംബൈ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പുരോഹിതന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബൈയിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 13 കാരനായ കുട്ടിയെയാണ് ഫാദർ ജോൺസൺ ലോറൻസ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
2015 ലായിരുന്നു സംഭവം. ആഗസ്റ്റിലായിരുന്നു കുട്ടിയെ ലോറൻസ് ആദ്യമായി പീഡനത്തിന് ഇരയാക്കിയത്. സഹോദരനൊപ്പം പ്രാർത്ഥിയ്‌ക്കാൻ എത്തിയ 13 കാരനെ ഇതിന് ശേഷം പെട്ടി എടുത്തുവയ്‌ക്കാൻ സഹായിക്കുമോയെന്ന് ചോദിച്ച് പള്ളിയ്‌ക്കുള്ളിലേക്ക് തന്നെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് നവംബറിലും ഇയാൾ സമാന രീതിയിൽ കുട്ടിയെ പീഡനത്തിന് ഇരയാക്കി.
കുട്ടിയുടെ പെരുമാറ്റത്തിൽ അസാധാരണത്വം പ്രകടമായതിനെ തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് ലോറൻസിനെ അറസ്റ്റ് ചെയ്തു.
സംഭവത്തിൽ പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലോറൻസ് മറ്റ് ആൺകുട്ടികളെയും പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ ഒൻപതോളം സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്.
Comments