ഇടുക്കി : ദേവികുളം മുൻ എംഎൽഎ രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്ന് സിപിഎം. സ്വന്തം തീരുമാനത്തിൽ പാർട്ടിയിൽ നിന്നും പുറത്തു പോകുന്നതിൽ ഒന്നും പ്രതികരിക്കാനില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ പറഞ്ഞു. സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ സിപിഎമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്ന് രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.
രാജേന്ദ്രൻ വിഷയം പാർട്ടി ചർച്ച ചെയ്തിട്ടില്ല. സംസ്ഥാന കമ്മിറ്റി കൂടി മാത്രമാകും വിഷയം ചർച്ച ചെയ്ത് തീരുമാനം എടുക്കുക. അദ്ദേഹം കമ്മ്യൂണിസ്റ്റ് കാരനെങ്കിൽ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കേണ്ട ബാധ്യതയുണ്ട്. പങ്കെടുക്കുമോ ഇല്ലയോ അദ്ദേഹത്തിന്റെ സ്വന്തം താല്പര്യമാണെന്നും ജയചന്ദ്രൻ പറഞ്ഞു.
രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കി എന്നത് ഊഹാപോഹം മാത്രമാണ്. ഇതിന് മറുപടി പറയാനില്ല. സ്വന്തം തീരുമാനത്തിൽ പുറത്തു പോകുന്നതിൽ സിപിഎമ്മിന് ഒന്നും പറയാനില്ല. സിപിഎമ്മിന് ജില്ലാ കമ്മിറ്റിയ്‌ക്ക് മുകളിലും ഘടകങ്ങൾ ഉണ്ട്. അവിടെ പരാതി ബോധിപ്പിക്കാം. അതല്ലാതെ മാദ്ധ്യമങ്ങളെ വിളിച്ച് പരാതി പറയുന്നതിൽ അർത്ഥമില്ല. പാർട്ടി ആരേയും മനപ്പൂർവ്വം പുറത്താക്കിയിട്ടില്ലെന്നും ജയചന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രാജേന്ദ്രനെ സിപിഎം സസ്‌പെൻഡ് ചെയ്തത് . തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് നടപടി. ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്.
Comments