തിരുവനന്തപുരം : അമ്പൂരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവിൽ പോയ ഇവരെ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
അമ്പൂരി സ്വദേശികളായ രാഹുൽ, വിഷ്ണു, സുബിൻ, വിനീഷ്,അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മർദ്ദനത്തിന് ഇരയായ കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ബാക്കിയുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്ചയായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. ബന്ധുവിന്റെ വീടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥിയെ മദ്യലഹരിയിലായിരുന്ന പ്രതികൾ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ശേഷം വസ്ത്രങ്ങൾ വലിച്ച് കീറി നഗ്നനാക്കി. തുടർന്നും മർദ്ദിച്ചു. മൂന്ന് മണിക്കൂറോളമാണ് കുട്ടിയെ ഇവർ മർദ്ദിച്ചത്.
ഇതിന് പുറമേ മദ്യവും വെട്ടുകത്തിയും കുട്ടിയെക്കൊണ്ട് പിടിപ്പിച്ച് ചിത്രങ്ങൾ പകർത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും അക്രമി സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
Comments