തൃശൂർ: രാഷ്‌ട്രപതിക്ക് ഡി. ലിറ്റ് നിഷേധിച്ചതിലൂടെ കേരളം അദ്ദേഹത്തെ അപമാനിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എന്ത് അയോഗ്യതയാണ് രാഷ്‌ട്രപതിക്കെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരള സർവ്വകലാശാലയ്‌ക്ക് സർക്കാർ നിർദ്ദേശം നൽകിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രപതിക്ക് ഓണററി ഡി. ലിറ്റ് നൽകണമെന്ന ചാൻസലർ കൂടിയായ ഗവർണറുടെ ശുപാർശ സർക്കാർ ഇടപെട്ട് അട്ടിമറിച്ചുവെന്നാണ് പുറത്തുവന്ന ആരോപണം. ഡി.ലിറ്റ് നൽകാൻ താൽപര്യമില്ലെന്ന് വൈസ് ചാൻസലർ ഗവർണറെ അറിയിക്കുകയായിരുന്നു. സിൻഡിക്കേറ്റിൽ പോലും ചർച്ച ചെയ്യാതെയായിരുന്നു സർക്കാരുമായി ഇക്കാര്യത്തിൽ കൂടിയാലോചന നടന്നത്.
സർവ്വകലാശാലയ്‌ക്ക് അത്തരമൊരു നിർദ്ദേശം നൽകിയിട്ടുണ്ടോയെന്ന്് മുഖ്യമന്ത്രി വ്യക്തമാക്കണം. പുറത്തുവന്ന വാർത്ത രാജ്ഭവൻ നിഷേധിച്ചിട്ടില്ലെന്നത് അത് ശരിവെക്കുന്നതിന് തുല്യമാണ്. അത്തരം സമീപനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തുറന്നുപറയാൻ സർക്കാർ തയ്യാറാകണം. എന്ത് അയോഗ്യതയുടെ പേരിലാണ് രാഷ്‌ട്രപതിക്ക് ഓണററി ഡി.ലിറ്റ് നിഷേധിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.
ഡി.ലിറ്റ് നൽകുകയെന്നത് സർവ്വകലാശാലയുടെ വിവേചന അധികാരമാണ്. അതിലാർക്കും ഇടപെടാൻ അവകാശമില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടുവെന്നത് കേരളത്തിലെ പൊതുരംഗത്ത് അടുത്തിടെ ഉയർന്നുവന്ന ഗുരുതരമായ പ്ര്ശ്‌നം തെളിയിക്കുന്നതാണ്. സർവ്വകലാശാലകളിലെ വഴിവിട്ട സർക്കാർ ഇടപെടലിന് തെളിവാണിതെന്നും വി. മുരളീധരൻ പറഞ്ഞു.
രാഷ്‌ട്രപതിക്ക് ഡി.ലിറ്റ് നിഷേധിച്ചതുവഴി അവരുടെ ദളിത് സ്‌നേഹത്തിന്റെ കാപട്യം കൂടിയാണ് പുറത്തുവരുന്നത്. ഉള്ളിന്റെ ഉളളിൽ അധസ്ഥിതരോടും അധകൃതരോടുമുളള വിവേചന മനോഭാവം ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് മനസിലാകുന്നത്.
ഗവർണറാണ് വിഷയത്തിൽ കുറ്റക്കാരൻ എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അദ്ദേഹത്തിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തിരിക്കുകയാണോയെന്ന് വി. മുരളീധരൻ ചോദിച്ചു. ഇനിയെങ്കിലും അതിന് പകരം സർക്കാരിന്റെ ചട്ടവിരുദ്ധമായ നടപടികൾക്കെതിരെ ശബ്ദമുയർത്താനുളള ജനാധിപത്യപരമായ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവ് നിർവ്വഹിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.
Comments