ഹൈദരാബാദ് : തെലങ്കാനയിൽ വനവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന ടൂറിസം ഡെവലെപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കെതിരെ കേസ്. യുവതിയുടെ പരാതിയിൽ എംഡി മനോഹർ റാവുവിനെതിരെയാണ് കേസ് എടുത്തത്. നാഗാർജുനസാഗറിലുള്ള വിജയ്‌വിഹാർ ഗസ്റ്റ് ഹൗസിലെ ജീവനക്കാരിയാണ് യുവതി.
2016 ലായിരുന്നു ഇയാൾ യുവതിയെ പീഡനത്തിന് ഇരയാക്കിയത്. അന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന റാവു സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴായിരുന്നു സംഭവം. ബലം പ്രയോഗിച്ച് യുവതിയെ ഇയാൾ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ യുവതി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ 2018 ൽ ഇവർ നാരായൺഹുണ്ട പോലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ പരാതിയിൽ പോലീസ് കേസ് എടുത്തിരുന്നില്ല. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിയിൽ പരാതി നൽകി. ഈ പരാതിയിൽ നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം കോടതി പോലീസിനോട് ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് കേസ് എടുത്തത്.
നേരത്തെ ജോലിയ്‌ക്കായി വ്യാജ സർട്ടിഫിക്കേറ്റ് സമർപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.
Comments