ആലപ്പുഴ : ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ, വലിയമരം സ്വദേശി സെയ്ഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
പ്രതികൾക്ക് വ്യാജ സിം കാർഡുകൾ സംഘടിപ്പിച്ച് നൽകിയത് മുഹമ്മദ് ബാദുഷയാണ്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളിൽ നിന്നും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. രൺജീതിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് സെയ്ഫുദ്ദീനെ അറസ്റ്റ് ചെയ്തത്.
രൺജീത് വധക്കേസിൽ രാവിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ രൺജീതിനെ ആക്രമിച്ച സംഘത്തിലെ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സംഘത്തിലെ എട്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. 12 അംഗ സംഘമാണ് രൺജീതിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Comments