തിരുവനന്തപുരം : കുട്ടികൾക്ക് കൊറോണ പ്രതിരോധ വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ക്ലാസുകളിൽ ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. രക്ഷിതാക്കളുമായും അദ്ധ്യാപകർ ആശയവിനിമയം നടത്തണണമെന്നും മന്ത്രി പറഞ്ഞു.
15 വയസ് മുതൽ 18 വയസ് വരെ പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം കുട്ടികൾ അടക്കം 15.4 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്‌സിൻ എടുക്കാൻ ഉള്ളത്. സി ബി എസ് ഇ, ഐ സി എസ് ഇ, ഐ ടി ഐ, പോളിടെക്‌നിക് വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും വാക്‌സിൻ എടുത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.
സി ബി എസ് ഇ അടക്കമുള്ള മറ്റ് സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കുന്നുണ്ട്. എല്ലാ കുട്ടികളും വാക്‌സിൻ എടുത്തു എന്നത് ഉറപ്പ് വരുത്തും. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവുംജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ ഉണ്ടായിരിക്കും. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments