ഓരോ പുതുവർഷവും നല്ല പ്രതീക്ഷകളാണ് എല്ലാവർക്കും നൽകുന്നത് . ലക്ഷ്മി എന്ന ഈ ആനയ്ക്കും അങ്ങനെ തന്നെ .മധ്യപ്രദേശിലെ ഛത്തർപൂരിൽ ഭിക്ഷാടനം നടത്തിയിരുന്ന ഈ ആന ഇനി ജീവിതകാലം മുഴുവൻ മഥുരയിലെ വൈൽഡ് ലൈഫ് എസ്ഒഎസ് എലിഫന്റ് ഹോസ്പിറ്റലിന്റെയും കൺസർവേഷൻ ആന്റ് കെയർ സെന്ററിന്റെയും സംരക്ഷണത്തിൽ കഴിയും
“ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ ആന” എന്ന് വിളിക്കപ്പെടുന്ന ലക്ഷ്മിയ്ക്ക് ശാരീരികാവശതകൾ ഏറെയാണ് . സന്ധിവാതം, മുടന്ത് , വിട്ടുമാറാത്ത രോഗാവസ്ഥ, ജീർണിച്ച സന്ധി രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുകയാണ് ലക്ഷ്മി . മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പെറ്റയാണ് അവളെ തെരുവിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകിയത്. അവർ കണ്ടെത്തുമ്പോൾ, അത്യന്തം വേദനയിലും, അവശനിലയിലുമായിരുന്നു ലക്ഷ്മി. അവൾക്ക് ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ ലഭിച്ചിരുന്നില്ല.
25 നും 30 നും ഇടയിൽ പ്രായമുള്ള ആനയെ തെരുവ് ഭിക്ഷാടനത്തിന് ഉപയോഗിച്ചിരുന്നു. പട്ടിണി, പീഡനം, ഉടമകളുടെ അവഗണന എന്നിവ മൂലം ഏറെ ദുരിതത്തിലായിരുന്നു ലക്ഷ്മി. പ്രാദേശിക മൃഗസ്നേഹിയുടെ പരാതിയിൽ ഈ മാസം ആദ്യം മധ്യപ്രദേശ് വനംവകുപ്പ് നടപടിയെടുത്ത് ആനയെ പിടികൂടി.ലക്ഷ്മിയുടെ ആരോഗ്യനില വഷളാവുകയും അത്യാസന്ന നിലയിലാകുകയും ചെയ്തതിനെ തുടർന്നായിരുന്നു ഇത് .
നീണ്ടുനിൽക്കുന്ന പട്ടിണി, അസാധാരണമായ നട്ടെല്ല്, വളഞ്ഞ കാൽമുട്ടുകൾ, അസാധാരണമാം വിധം വ്യതിചലിച്ച കൈകാലുകൾ എന്നിവ ലക്ഷ്മിയെ ഏറെ അവശതയിലാക്കിയിട്ടുണ്ട്.. പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യാപകമായ ദുരുപയോഗവും കടുത്ത അവഗണനയും പോഷകാഹാരക്കുറവുമാണ് ഇതിനു കാരണമായി ഡോക്ടർമാർ പറയുന്നത് .
ആദ്യം ഡൽഹിയിലായിരുന്നു ലക്ഷ്മി . അവിടെ തിരക്കേറിയ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ, വണ്ടികളുടെ ശബ്ദം അവളെ മാനസികമായി വളരെയധികം വിഷമിപ്പിച്ചിരിക്കാമെന്ന് മൃഗഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ആളുകളെ രസിപ്പിക്കുക, തെരുവിൽ ഭിക്ഷ യാചിക്കുക ഇതെല്ലാമായിരുന്നു അവളുടെ ദിനചര്യ. മലിനമായ യമുനാ നദിയുടെ തീരത്ത് തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു അവൾ ജീവിച്ചിരുന്നത്. അവിടെ നിന്ന് മദ്ധ്യപ്രദേശിലേയ്ക്ക് എത്തിച്ചപ്പോഴേക്കും അവശതകൾ ഏറി .
വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള ആനയെ കോടതി ഉത്തരവിനെ തുടർന്നാണ് പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്.വെറ്ററിനറി ഡോക്ടർമാരും ആന സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരും ഉൾപ്പെടുന്ന ഒരു വിദഗ്ധ സംഘവും ഛത്തർപൂരിലേക്ക് പോയി.പ്രത്യേകം രൂപകൽപ്പന ചെയ്ത ആംബുലൻസിൽ മഥുരയിലേക്ക് കൊണ്ടുപോയ ലക്ഷ്മിയെ വരും ദിവസങ്ങളിൽ ലേസർ തെറാപ്പി, ഡിജിറ്റൽ വയർലെസ് റേഡിയോളജി, തെർമൽ ഇമേജിംഗ് തുടങ്ങിയ മെഡിക്കൽ നടപടിക്രമങ്ങൾക്ക് വിധേയമാക്കും. അടിയന്തിരമായി ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Comments