ന്യൂഡൽഹി : ഒമിക്രോൺ ബാധ കണ്ടെത്തുന്നതിനായി പുതിയ ആർടി-പിസിആർ കിറ്റ് വികസിപ്പിച്ച് ഐസിഎംആർ. വാർത്താസമ്മേളനത്തിൽ ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റയുമായി സഹകരിച്ച് വികസിപ്പിച്ച
പുതിയ ആർടി-പിസിആർ കിറ്റുകൾ ഉപയോഗിച്ച് വെറും നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം.
വളരെ ഉയർന്ന വ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദമാണ് ഒമിക്രോണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. അതുകൊണ്ടുതന്നെ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ഇത് രോഗവ്യാപന തോത് കുറയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ പറഞ്ഞു. കേരളം, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കർണാടക, ഝാർഖണ്ഡ് , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ രോഗവ്യാപനം വലിയ ആശങ്കയാണ് ഉളവാക്കുന്നത്. ആകെ വാരാന്ത്യ വ്യാപന നിരക്കിന്റെ 10 ശതമാനവും രാജ്യത്തെ 28 ജില്ലകളിൽ നിന്നാണ്. രാജ്യത്തെ 15 നും 18 നും ഇടയിൽ പ്രായമുള്ള 7.40 കോടി പേർ കൊറോണ പ്രതിരോധ വാക്സിന് അർഹരാണ്. ആഗോള തലത്തിൽ 108 ഒമിക്രോൺ മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും മാൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
കൊറോണ പ്രതിദിന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
Comments