തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങളിൽ പോലീസിനും അഭ്യന്തരമന്ത്രിക്കുമെതിരെ പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച് ദേശാഭിമാനിയിൽ കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഭരണം,പാർട്ടി, പോലീസ് എന്ന ലേഖനത്തിലാണ് കോടിയേരിയുടെ വെളിപ്പെടുത്തൽ. പൊലീസ് സേനയ്‌ക്ക് എതിരെയുള്ള ചില ഒറ്റപ്പെട്ട ആക്ഷേപങ്ങളുടെ മറവിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കിക്കുകയാണെന്ന കോടിയേരിയുടെ പ്രസ്താവന ഫലത്തിൽ അഭ്യന്തര വകുപ്പിനെതിരായ കുറ്റസമ്മതമാണ്. ലേഖനത്തിലുടനീളം പിണറായി സർക്കാരിനെയും പോലീസിനെയും പ്രതിരോധിക്കാനുളള ശ്രമമുണ്ടെങ്കിലും പാർട്ടിക്കുളളിലും ഭരണത്തിനെതിരായ മുറുമുറുപ്പ് ഉയരുന്നുണ്ടെന്ന സൂചനയുണ്ട്. സിപിഎം ജില്ലാ പ്രതിനിധി സമ്മേളനങ്ങളിലെ ഉൾപ്പാർടി ചർച്ചയും നേതൃത്വത്തിന്റെ മറുപടിയും ഊഹാപോഹത്തിന്റെയും കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ നോക്കുകയാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് പാർടി സമ്മേളനം ആവശ്യപ്പെട്ടു എന്ന മാദ്ധ്യമവാർത്ത ഭാവനാസൃഷ്ടി മാത്രമാണ്.
എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ എൽഡിഎഫിന്റെ അടിത്തറ തകർക്കാൻ ശത്രുചേരി കാണുന്ന മാർഗം മതനിരപേക്ഷതയുടെ അസ്തിവാരം തോണ്ടുക എന്നതാണ്. അതിനുവേണ്ടി വ്യത്യസ്ത വർഗീയശക്തികൾ പരസ്പരം കൊലപാതകങ്ങൾ നടത്തി നാടിനെ വർഗീയ കുരുതിക്കളമാക്കാൻ യത്നിക്കുകയാണ്. ഈ ഘട്ടത്തിലും വ്യത്യസ്ത വർഗീയതകളെ മാറിമാറി പുണരുകയാണ് യുഡിഎഫ്. എന്നാൽ, പിണറായി സർക്കാരും എൽഡിഎഫും മതനിരപേക്ഷതയിൽ ഉറച്ചുനിന്ന് വർഗീയതയെ ചെറുക്കാൻ പ്രതിബദ്ധതയോടെ നീങ്ങുന്നു. ഈ നയത്തിന് അനുസൃതമായിട്ടാണ് കേരള പൊലീസും മുന്നോട്ടുപോകുന്നത്.
അരലക്ഷം പേരുള്ള പൊലീസ് സേന യന്ത്രമനുഷ്യരുടേതല്ല. സംസ്‌കാരത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന പൊലീസ് സേനാംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ നയസമീപനത്തിൽ ഊന്നി ചില സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ചില വിമർശങ്ങൾ പാർടി സമ്മേളനങ്ങളിൽ വന്നിട്ടുണ്ട്. അത് സ്വാഭാവികമാണ്. അതിനപ്പുറം പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന നിലപാട് പാർടിയുടെ ഒരു സമ്മേളനവും സ്വീകരിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ലേഖനത്തിൽ വ്യക്തമാക്കുന്നു.
സിപിഎം ജില്ലാസമ്മേളനങ്ങളിൽ അഭ്യന്തര വകുപ്പിനെതിരെ വലിയ വിമർശനമാണ് നടന്നത്. പാലക്കാട് ജില്ലാസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പ്രതിനിധികൾ കടുത്ത വിമർശനം ഉന്നയിച്ചു. ഇത് പിണറായിയെ വല്ലാതെ ചോടിപ്പിച്ചിരുന്നു. പാലക്കാട് ജില്ലയിൽ പാർട്ടിക്കകത്തുളള വിഭാഗീയത വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായാണ് മുഖ്യമന്ത്രി സമ്മേളന വേദി വിട്ടത്.
Comments