തിരുവനന്തപുരം : മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ്. മോൻസനുമായി സാമ്പത്തിക ഇടപാട് നടത്തിയതായി സംശയിക്കുന്നവരെയാണ് ചോദ്യം ചെയ്യുക. സംഭവത്തിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസുകളിൽ പലതിലും ഉന്നത ഉദ്യോഗസ്ഥരിൽ ചിലരുടെ ഇടനിലയുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചില ഉന്നത ഉദ്യോഗസ്ഥരുടെയും, രാഷ്‌ട്രീയ നേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് മോൻസന് പണം കൈമാറിയിരുന്നതെന്ന് പരാതിക്കാർ ഇ ഡിക്കും മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഉന്നതരെ ചോദ്യം ചെയ്യുന്നത്.
അതേസമയം കേസിൽ ചോദ്യം ചെയ്യലിന് ഹാജകാരാൻ ആവശ്യപ്പെട്ട് ഐജി ലക്ഷ്മണയ്‌ക്ക് വീണ്ടും നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്. ലക്ഷ്മണയ്‌ക്ക് പുറമേ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ ജിഷ്ണുവിനും, മുൻ ഡ്രൈവർ അജി നെട്ടൂരിനും ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് അയച്ചിട്ടുണ്ട്. അജി നെട്ടൂർ ബുധനാഴ്ച ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മോൻസൻ മാവുങ്കലിന്റെ അടുത്ത സുഹൃത്തായിരുന്ന മുൻ ഡി ഐ ജി എസ് സുരേന്ദ്രനെ നാലു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
സുരേന്ദ്രന്റെയും, ഭാര്യയുടെയും പേരിലുള്ള ഭൂസ്വത്തുക്കളുടെയും, നിക്ഷേപങ്ങളുടെയും രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ൽ സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ മോൻ സൻ 25 ലക്ഷം രൂപ കൈമാറിയതായി പരാതിക്കാരനായ യാക്കൂബ് ഇ ഡിക്കും മൊഴി നൽകിയിരുന്നു. മോൻസനുമായി ബന്ധമുണ്ടായിരുന്ന മറ്റു ചില പ്രമുഖരെയും ഇ ഡി ഉടൻ ചോദ്യം ചെയ്യും.
Comments