തിരുവനന്തപുരം ; കേരളത്തിലെ സമാന്തര ടെലിഫോൺ കേസിൽ പ്രതി ഇബ്രാഹിമിന് പാക്-ചൈനീസ് പൗരന്മാരുമായി ബന്ധമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ. കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലും 168 പാകിസ്താൻ പൗരന്മാരുമായി ബന്ധപ്പെട്ടുവെന്നാണ് കണ്ടെത്തൽ. പാകിസ്താൻ, ബംഗ്ലാദേശി, ചൈനീസ് പൗരന്മാർ എന്നിവർക്ക് കോൾ റൂട്ടുകൾ വിറ്റുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
പാക് സ്വദേശിയായ മുഹമ്മദ് റഹീം, ബംഗ്ലാദേശ് സ്വദേശി സാഹിർ, ചൈനീസ് വനിതകളായ ഫ്ലൈ, ലീ എന്നിവർക്കാണ് റൂട്ടുകൾ വിറ്റത്. ഇവർ മാസങ്ങളോളം ഇന്ത്യയിൽ സിസ്റ്റം പ്രവർത്തിപ്പിച്ചുവെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിലൂടെ 35 ലക്ഷം രൂപ ഇബ്രാഹിം പുല്ലാട്ടിന് ലഭിച്ചുവെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
ഇബ്രാഹിം പുല്ലാട്ടിന്റെ നടപടി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട ചാരവൃത്തിയിൽ ‘റോ’ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാക് പൗരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
Comments