ഛണ്ഡീഗഡ് : കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹരിയാന സർക്കാർ. സംസ്ഥാനത്ത് റാലികൾക്കും, പ്രതിഷേധങ്ങൾക്കുമെല്ലാം വിലക്കേർപ്പെടുത്തി. എട്ട് ജില്ലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചത്. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 19 മുതൽ നിലവിൽവരും. യോഗങ്ങൾ, പ്രതിഷേധം, ധർണ്ണ, റാലി തുടങ്ങിയ എല്ലാ കൂടിച്ചേരലുകൾക്കുമാണ് വിലക്ക്.
കൊറോണ വ്യാപനം രൂക്ഷമായ എട്ട് ജില്ലകളിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. സിർസ, റെവാരി, ജിന്ദ്, ഫത്തേബാദ്, മഹേന്ദർഗഡ്, കെതൾ, ഭിവാനി, ബിസാർ എന്നീ ജില്ലകളിലാണ് നിലവിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്നത്. ജില്ലകളിൽ സിനിമാ തിയറ്ററുകൾ അടച്ചുപൂട്ടി, സ്പോർട്സ് കോംപ്ലക്സുകളും, സ്വിമ്മിംഗ് പൂളുകളും അടച്ചിടും. ഇതിന് പുറമേ ഇവിടങ്ങളിൽ മാളുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടും. മാർക്കറ്റുകൾക്ക് ആറ് മണിവരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്.
Comments