തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യം അതിരൂക്ഷമായി വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കൊറോണ കേസുകൾ ഇനിയും കുതിച്ചുയരുമെന്ന് വീണാ ജോർജ്ജ് മുന്നറിയിപ്പ് നൽകി. ഒമിക്രോണിനേക്കാൾ ഡെൽറ്റ വകഭേദമാണ് നിലവിൽ പടരുന്നതെന്നും 20നും 40നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലായി രോഗബാധിതരാകുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കൊറോണ പ്രോട്ടോക്കോൾ പാർട്ടി സമ്മേളനങ്ങൾക്കും ബാധകമാണ്. അനാവശ്യയാത്രകൾ ഒഴിവാക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. പൊതുയോഗങ്ങൾ പരമാവധി കുറയ്‌ക്കണമെന്നും പ്രതിരോധ മാർഗങ്ങൾ കർശനമായി തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒരാഴ്ചകൊണ്ട് കേസുകൾ 100 ശതമാനമായി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി. രോഗവ്യാപനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വർദ്ധിച്ചു. ആശുപത്രി രോഗികളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് 416.63 മെട്രിക് ടൺ ഒക്‌സിജനാണ് സ്റ്റോക്കുള്ളത്. ആരോഗ്യപ്രവർത്തകരിലും രോഗബാധ കൂടുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.
അതേസമയം സംസ്ഥാനത്ത് ഒമിക്രോൺ ക്ലസ്റ്ററുകൾ കണ്ടെത്തിയിട്ടില്ല. റിപ്പോർട്ട് ചെയ്യുന്നവയിൽ കൂടുതലും ഡെൽറ്റ രോഗികളാണെങ്കിലും ഒമിക്രോൺ മൂലമാണ് കൂടുതൽ രോഗവ്യാപനം സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി ഏകദേശം 60,000ലധികം പേർ കരുതൽ ഡോസ് സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. കൊറോണ വ്യാപനം സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വ്യാഴാഴ്ചയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Comments