കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്തർ ആർച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം സെഷൻസ് കോടതിയുടെ വിധി നിരവധി ചോദ്യങ്ങളാണ് സമൂഹത്തിന് മുന്നിൽ ഉയർത്തുന്നത്. അസാധാരണവും ഏറെ കോളിളക്കവും സൃഷ്ടിച്ച കേസിൽ അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഫ്രാങ്കോ മുളക്കലിനെ കോടതി വെറുതെ വിട്ടിരിക്കുകയാണ്.
ബിഷപ്പിനെതിരെ മൊഴി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതും ഇരയ്‌ക്ക് നീതി ലഭിക്കുന്നതിനായി കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയതും കേസ് ദേശീയ ശ്രദ്ധയാകർഷിച്ചു.പ്രോസിക്യൂഷൻ വാദത്തിലെ വ്യക്തതക്കുറവും കേസ് അന്വേഷണത്തിലെ പാളിച്ചകളുമാണ് ഇത്തരത്തിലൊരു വിധിയുണ്ടാവാൻ കാരണമെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.ബലാൽസംഗ കേസിൽ ഇരയുടെ മൊഴി മാത്രം പരിഗണിച്ചാൽ മതി എന്ന് സുപ്രീം കോടതിവിധി നിലനിൽക്കെ ആണ് ഈ വിധി വന്നതെന്നതും ഞെട്ടലുണ്ടാക്കുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ആദ്യ പ്രതികരണം.
പീഡിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ സ്ത്രീ പ്രതികരിക്കണമായിരുന്നു എന്നാണ് കേസിലെ വിധിക്കെതിരെ ചിലർ പ്രതികരിച്ചത്. സഭയിലെ ചട്ടകൂടുകളിൽ നിന്ന് പുറത്തുവരാനാവാത്ത ,സഭയുടെ ആശ്രയത്വത്തിൽ കഴിയുന്ന ഒരു കന്യാസ്ത്രീ തന്റെ ജീവൻ അപായപ്പെടുമെന്ന് പേടിച്ചിട്ടാണ് സംഭവം പുറത്തുപറയാതിരുന്നതെന്ന് ചൂണ്ടിക്കാണിക്കാൻ ആരും ധൈര്യപ്പെടുന്നില്ല.
സഭയ്‌ക്ക് അകത്തുതന്നെ വിഷയം പരിഹരിക്കാന്‍ കന്യാസ്ത്രീ ഏറെനാള്‍ ശ്രമിച്ചിരുന്നു. കേസ് നല്‍കാന്‍ വൈകിയതിനും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. കേസില്‍ സാക്ഷികള്‍ എല്ലാവരും സാധാരണക്കാരാണ്. എല്ലാവരും കൃത്യമായി മൊഴി നല്‍കി. മെഡിക്കല്‍ തെളിവുകളും ശക്തമായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും വെളിപ്പെടുത്തുന്നത്. പിന്നെ എവിടെയാണ് പിഴവ് സംഭവിച്ചത്?
കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം എന്നാണ് വിധിയെ സിസ്റ്റര്‍ ലൂസി കളപ്പുര വിശേഷിപ്പിച്ചത്. കുറ്റക്കാരന്‍ എന്ന് തെളിവുകള്‍കൊണ്ടും സാഹചര്യങ്ങള്‍കൊണ്ടും വിശ്വസിച്ച വ്യക്തിയെ കോടതി ഒറ്റ വാക്കില്‍ കുറ്റവിമുക്തനാക്കിയെന്നും ലൂസി കളപ്പുര പറഞ്ഞു.
2014 മുതൽ 2016 വരെയുള്ള കാലയളവിലാണ് പരാതിയ്‌ക്ക് അടിസ്ഥാനമായ അതിക്രമം കന്യാസ്ത്രീയ്‌ക്കെതിരെ നടക്കുന്നത്. കോട്ടയം കുറവിലങ്ങാട്ടെ മഠത്തിൽവെച്ച് 13 തവണ ഫ്രാങ്കോ മുളയ്‌ക്കൽ പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്. അന്ന് പഞ്ചാബ് ജലന്തർ കത്തോലിക്കാ സഭയുടെ ആർച്ച് ബിഷപ്പായിരുന്നു ഫ്രാങ്കോ. പീഡനത്തെ സംബന്ധിച്ച് കത്തോലിക്കാ സഭയ്‌ക്ക് ആദ്യം രേഖാ മൂലം പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. പരാതി ഒത്തുതീർക്കാനാണ് സഭാ നേതൃത്വം ശ്രമിച്ചത്. കത്തോലിക്കാ സഭയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് മനസ്സിലാക്കിയ കന്യാസ്ത്രീ പോലീസിൽ പരാതി നൽകി.
2018 ജൂണിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയ്‌ക്ക് പരാതി നൽകുന്നത്. പരാതിയിൽ കേസെടുത്ത് വൈക്കം ഡിവൈഎസ്പിയെ അന്വേഷണ ചുമതലയേൽപ്പിക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാവാത്തതിനെ തുടർന്ന് ഇരയായ കന്യാസ്ത്രീയും അവരെ പിന്തുണയ്‌ക്കുന്നവരും പ്രത്യക്ഷ സമരത്തിനിറങ്ങി. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ കന്യാസ്തീയ്‌ക്ക് പിന്തുണയുമായെത്തിയതോടെ പോലീസ് കടുത്ത സമ്മർദ്ധത്തിലായി.
അങ്ങിനെ 2018 ആഗസ്റ്റിൽ ജലന്തറിൽ എത്തിയ അന്വേഷണ സംഘം ബിഷപ്പിനെ വിശദമായി ചോദ്യം ചെയ്ത് വിട്ടയച്ചു. അതിനിടെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കന്യാസ്ത്രി വെളിപ്പെടുത്തുകയും വീണ്ടും പോലീസിനെ സമീപിക്കുകയും ചെയ്തു. പീഡനപരാതിയിൽ അന്വേഷണം ആരംഭിക്കുകയും അതിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്യുകയും ചെയ്തതോടെ ഫ്രാങ്കോ മുളയ്‌ക്കൽ ബിഷപ്പിന്റെ ചുമതലകളിൽ നിന്നും ഒഴിഞ്ഞു. ജലന്തറിലെ ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിൽ ഹാജറാകാൻ ഫ്രാങ്കോയ്‌ക്ക് നോട്ടീസ് നൽകി.
മൂന്ന് ദിവസത്തോളം ചോദ്യം ചെയ്തതിനുശേഷം 2018 സെപ്തംബർ 21 ന് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ച നീണ്ട ജയിൽവാസത്തിനുശേഷം ഒക്ടോബർ 15 ന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് ഫ്രാങ്കോ പുറത്തിറങ്ങി. പല വിധകാരണങ്ങളാൽ കേസിന്റെ വിചാരണ നീണ്ടുപോയി. 105 ദിവസത്തെ സുദീർഘമായ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും അടക്കം കേസിലാകെ 83 സാക്ഷികളാണ് ഉണ്ടായിരുന്നത്.
ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ എന്നിങ്ങനെ ഗുരുതരമായ കുറ്റങ്ങൾ ശക്തമായ തെളിവുകൾ ഉണ്ടായിട്ടും കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ശക്തമായ സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും ഉണ്ടായിട്ടും സർക്കാർ അഭിഭാഷകർക്ക് വിജയിക്കാൻ കഴിയാതിരുന്നത് വരും ദിവസങ്ങളിൽ ചർച്ചയാകാനിടയുണ്ട്. ഒരു സാക്ഷിപോലും കൂറുമാറാതിരിന്നിട്ടുകൂടി ഇത്തരത്തിലൊരു വിധി ഉണ്ടായത് നിയമലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
Comments