തിരുവനന്തപുരം: ഒരു വർഷത്തിന് മുൻപ് വിഴിഞ്ഞത്ത് 14 കാരി കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. വിഴിഞ്ഞത്ത് അയൽവാസിയായ കൊന്ന് തട്ടിൻപുറത്തുവെച്ച കേസിൽ ഇന്നലെ അമ്മയും കാമുകനും മകനും അറ്സറ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഒരു വർഷം മുൻപ് നടത്തിയ കൊലപാതകത്തെ കുറിച്ചും പുറത്തുവരുന്നത്. ഒരു വർഷത്തെ ഇടവേളയിൽ ഈ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത് ഒരേ മാസത്തിലും ഒരേ തീയതിയിലുമാണ്. റഫീഖ ബീവി(48), മകൻ ഷഫീഖ് (25) റഫീഖയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്പി സ്വദേശി അൽഅമീൻ (26) എന്നിവരാണ് അറസ്റ്റിലാകുന്നത്.
പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുമ്മയുടെ മൊഴിയാണ് പതിനാലുകാരിയുടെ കൊലപാതകത്തിൽ നിർണ്ണായകമായത്. ‘മകൻ കാരണം ഒരു പെണ്ണ് ചത്തു’വെന്ന് ഇന്നലെ അറസ്റ്റിലായ റഫീഖ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. മകൻ പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാനാണ് 14കാരിയെ കൊലപ്പെടുത്തിയതെന്നാണ് റഫീഖ പറഞ്ഞത്.
കഴിഞ്ഞ വർഷം പതിനാലുകാരിയെ തലയ്ക്കടിച്ചു കൊന്ന അതേ ചുറ്റിക കൊണ്ടാണ് കഴിഞ്ഞ ദിവസം ശാന്തകുമാരിയെ പ്രതികൾ കൊന്നത്. റഫീഖയുടെ അയൽവാസിയാണ് 14കാരി. കൊലപാതകത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മുന്നിൽ നിന്നത് റഫീഖയായിരുന്നു. 14കാരിയുടെ വീടിനോട് ചേർന്നുള്ള വാടകവീട്ടിലാണ് റഫീഖയും മകനും താമസ്സിച്ചിരുന്നത്. കഴിഞ്ഞ ജനുവരി 13നാണ് പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 30ൽ അധികം പേരെ അന്ന് ചോദ്യം ചെയ്തിട്ടും കേസിൽ തുമ്പൊന്നും തന്നെ ലഭിച്ചിരുന്നില്ല. മരണ കാരണം തലക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പലകാരണങ്ങളാൽ അന്വേഷണം നീളുകയായിരുന്നു. ഇതിനിടെ റഫീഖയും കുടുംബവും വീട് മാറുകയും ചെയ്തു.
റഫീഖ ബീവിയും മകനും അൽഅമീനും ഒരുമിച്ചാണ് താമസം. കോവളത്ത് ജോലിയ്ക്കെത്തിയ അൽ അമീൻ ഷഫീഖുമായി പരിചയത്തിലാവുകയും ഇതുവഴി റഫീഖയെ പരിചയപ്പെടുകയും ഇവർക്കൊപ്പം മുല്ലൂരിൽ വാടകയ്ക്ക് താമസ്സിച്ച് വരികയുമായിരുന്നു. ഈ വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിന്റെ കാശ് കൊടുക്കാൻ വീട്ടിൽ എത്തിയ ശാന്തകുമാരിയെ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവ ശേഷം ശാന്തകുമാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ മൃതദേഹം വീടിന്റെ മച്ചിനു മുകളിൽ ഒളിപ്പിച്ചു. വീട്ടിൽ തനിച്ചായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്. സമീപത്ത് പിഎസ്സി പഠിക്കാൻ എത്തിയ വാടക വീടിന്റെ ഉടമസ്ഥന്റെ മകൻ വീടിന്റെ വാതിലിൽ താക്കോൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ഉള്ളിൽ കയറി നോക്കിയപ്പോഴാണ് തട്ടിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കാണുന്നത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
Comments