കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുൻപിൽ കൊണ്ടിട്ട സംഭവത്തിൽ അഞ്ചു പേർ പ്രതികളെന്ന് പോലീസ്. കോട്ടയം എസ്പി ഡി. ശില്പയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയും ഗുണ്ടയുമായ ജോമോനെ കൂടാതെ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തതായും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തതായും എസ്പി പറഞ്ഞു.
ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താനായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. അതിനിടെ ഷാൻ മരിച്ചത് അടിയിൽ തലയോട്ടി പൊട്ടിയല്ല എന്നും തലച്ചോറിലെ രക്തസ്രാവം മൂലമാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.
ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകളുളളതായി റിപ്പോർട്ടിൽ പറയുന്നു. വിമലഗിരി സ്വദേശി ഷാൻ ബാബുവിനെയാണ് തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയി ഇട്ടത്. പുലർച്ചെ നാല് മണിയോടെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. പ്രതിയായ കെ.ടി ജോമോൻ ഗുണ്ടാലിസ്റ്റിൽ ഉളളയാളാണ്.
ഷാനിനെ തല്ലിക്കൊന്ന ശേഷം മൃതദേഹം തോളിൽ ചുമന്ന് പോലീസ് സ്‌റ്റേഷന് മുൻപിൽ കൊണ്ടിടുകയായിരുന്നു. താൻ ഒരാളെ കൊലപ്പെടുത്തിയെന്നും അയാൾ മറ്റൊരു ഗുണ്ടാസംഘത്തിലെ അംഗമാണെന്നും പറഞ്ഞ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. മകനെ തട്ടിക്കൊണ്ടു പോയ വിവരം പറഞ്ഞിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് പറഞ്ഞ് ഷാൻ ബാബുവിന്റെ അമ്മ ത്രേസ്യാമ്മ രംഗത്തെത്തിയിരുന്നു. കാപ്പ ചുമത്തി നാടു കടത്തിയ ഗുണ്ടയാണ് ജോമോൻ.
Comments