ലണ്ടന്‍: ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണപ്പോള്‍ 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം ഉള്‍പ്പെടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. സമാപനച്ചടങ്ങില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക ഇന്ത്യ ഏറ്റുവാങ്ങിയതോടെ 2030ല്‍ അഹമ്മദാബാദില്‍ നടക്കുന്ന അടുത്ത ഗെയിംസിലേക്കുള്ള ഔദ്യോഗിക കൗണ്ട്ഡൗണിനും തുടക്കമായി.
171 മെഡലുകളുമായി ഓസ്ട്രേലിയയാണ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് (110), കാനഡ (62) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യയുടെ പതാക ബോക്സിങ് സ്വര്‍ണമെഡല്‍ ജേതാവ് ജയ്സ്മിന്‍ ലംബോറിയയാണ് സമാപനച്ചടങ്ങില്‍ വഹിച്ചത്. 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗുജറാത്തിലെ അഹമ്മദാബാദാണ് വേദിയാകുന്നത്. ഗ്ലാസ്ഗോയിലെ സമാപനച്ചടങ്ങില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് പതാകയും ബാറ്റണും ഇന്ത്യയ്‌ക്ക് ഔദ്യോഗികമായി കൈമാറി.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാര്‍ഷിക പതിപ്പിനാണ് അഹമ്മദാബാദ് വേദിയാകുന്നത്. സാമ്പത്തിക പരിമിതികള്‍ കാരണം ഇത്തവണ വെറും 10 മത്സര ഇനങ്ങളിലാണ് ഗെയിംസ് നടന്നത്. കഴിഞ്ഞ ബര്‍മിങ്ഹാം ഗെയിംസില്‍ 19 ഇനങ്ങളുണ്ടായിരുന്ന സാഹചര്യത്തില്‍, പരിമിത അവസരങ്ങള്‍ക്കിടയിലും ഇന്ത്യയുടെ പ്രകടനം ശ്രദ്ധേയമായി.
ബോക്സിങ്ങില്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു. ഫൈനലിലെത്തിയ 10 താരങ്ങളില്‍ ഏഴ് പേര്‍ സ്വര്‍ണവും മൂന്ന് പേര്‍ വെള്ളിയും നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബോക്സിങ് പ്രകടനമായിരുന്നു ഗ്ലാസ്ഗോയില്‍ കണ്ടത്.
ജൂഡോയിലും ഇന്ത്യ ചരിത്രം കുറിച്ചു. രണ്ട് സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവ നേടി ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി ഈ ഇനത്തില്‍ വലിയ മുന്നേറ്റം നടത്തി. അത്ലറ്റിക്സ്, പാരാ അത്ലറ്റിക്സ് വിഭാഗങ്ങളിലായി ഇന്ത്യ 16 മെഡലുകള്‍ സ്വന്തമാക്കി.
5000 മീറ്ററിലും 10000 മീറ്ററിലും മെഡല്‍ നേടിയ ഗുല്‍വീര്‍ സിങ്, ഒരു കോമണ്‍വെല്‍ത്ത് ഗെയിംസ് പതിപ്പില്‍ അത്ലറ്റിക്സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. ഡെക്കാത്ലണില്‍ വെങ്കലം നേടിയ തേജസ്വിന്‍ ശങ്കര്‍ ആ ഇനത്തില്‍ കോമണ്‍വെല്‍ത്ത് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.















