കൊച്ചി: വ്‌ളോഗറും ഐസിയു അഡ്മിനുമായിരുന്ന ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗക്കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലെന്ന് സൂചന. പ്രതിക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെയാണ് ശ്രീകാന്തിനെതിരെ കൊച്ചി പോലീസ് പീഡനക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലായിരുന്നു കേസ്.
2021 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകാന്തിന്റെ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽവെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലിൽവെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
സോഷ്യൽ മീഡിയയിൽ സ്ത്രീശാക്തീകരണത്തെക്കുറിച്ച് നിരവധി ചർച്ചകൾ നടത്തിയിരുന്ന വ്യക്തിയായിരുന്നതിനാൽ ശ്രീകാന്തിനോട് വലിയ ആരാധനയായിരുന്നു. ഇത് പിന്നീട് പരസ്പരം പരിചയപ്പെടുന്നതിലേക്കും സുഹൃത്തുക്കളാകുന്നതിലേക്കും നയിച്ചു. അതുകൊണ്ടാണ് പിറന്നാൾ ആഘോഷത്തിന് ക്ഷണിച്ചപ്പോൾ പോയതെന്നും യുവതി വെളിപ്പെടുത്തി. അന്ന് ഭയം മൂലമാണ് പുറത്തുപറയാതിരുന്നത്. എന്നാൽ മറ്റ് പല സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായതായി അറിഞ്ഞതോടെ പരാതിപ്പെടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.
Comments